National
ചീഫ് ജസ്റ്റിസിന് എതിരായ ലെെംഗികാരോപണം: ഗൂഢാലോചന അന്വേഷിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലെെംഗികാരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ഇത്തരം സംഭവങ്ങളിൽ കോടതിക്ക് കണ്ണടച്ചിരിക്കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന് എതിരെ ലൈംഗിക പീഡന ആരോപണമുയര്‍ത്താന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസ് നാളെ രാവിലെ 10.30ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐ ജോയിന്‍റ് ഡയറക്ടര്‍, ഐബി ജോയിന്‍റ് ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവരുമായി ബെഞ്ച് കൂടിക്കാഴ്ച നടത്തി. ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ ഉത്സവസിങ് ബൈന്‍സ് സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി. ഉത്സവ സിംഗ് ചിലകാര്യങ്ങൾ മറച്ചുവെക്കുന്നുണ്ടെന്ന് കോടതി പറഞ്ഞതോടെ ഇദ്ദേഹം കോടതിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇയാളെ പിന്നീട് കോടതി തിരികെ വിളിക്കുകയായിരുന്നു.
ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടുവെങ്കിലും അക്കാര്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണു പരിഗണിക്കുന്നതെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.