Connect with us

Gulf

പ്രവര്‍ത്തനസജ്ജമായി മര്‍കസ് നോളജ് സിറ്റി: ഇത് ഉദ്ഘാടന വര്‍ഷം

Published

|

Last Updated

ദുബൈ: ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പായ മര്‍കസ് നോളജ് സിറ്റി പ്രവര്‍ത്തനസജ്ജമായതായി എം ഡി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് കൈതപ്പൊയിലില്‍ 125 ഏക്കര്‍ ഭൂമിയില്‍ യാഥാര്‍ഥ്യമാകുന്ന പദ്ധതിയുടെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനങ്ങള്‍ ഈ വര്‍ഷം നടക്കും. വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി വിഭാവനം ചെയ്ത ഈ നഗരം കേരളത്തിലെ ശ്രദ്ധേയമായ സാംസ്‌കാരിക, ആവാസ കേന്ദ്രമായി മാറും.

30 ലക്ഷം ചതുരശ്രയടിയില്‍ 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ 25,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും.
2014ല്‍ തുടങ്ങിയ മര്‍കസ് ലോ കോളജാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച ആദ്യ സംരംഭം. തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കല്‍ കോളജ്, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ഇന്‍ കോമേഴ്സ്, ഐഡല്‍ സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ്പ്, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ്, ക്യൂന്‍സ്ലാന്റ് ഫോര്‍ വുമണ്‍ എഡ്യൂക്കേഷന്‍ എന്നീ സ്ഥാപനങ്ങളും നോളജ് സിറ്റിയില്‍ ആരംഭിച്ചു.
അതിനൂതന പാഠ്യപദ്ധതിയും ആധുനിക സൗകര്യങ്ങളും ഉള്‍കൊള്ളുന്ന അലിഫ് ഗ്ലോബല്‍ സ്‌കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ജൂണില്‍ ഉദ്ഘാടനം നടത്തും. ആരോഗ്യ രംഗത്ത് ആധുനിക സൗകര്യത്തോടെ പാരമ്പര്യ, യുനാനി, ആയുര്‍വേദ ചികിത്സക്ക് ഊന്നല്‍ നല്‍കി തുടക്കം കുറിച്ച ടൈഗ്രിസ് വാലി വെല്‍നസ് സെന്റര്‍ ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യും. ഇംതിബിഷ് ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തിലുള്ള ടൈഗ്രിസ് വാലിയില്‍ ഹോളിസ്റ്റിക് റെജിമെന്റല്‍ തെറാപ്പികള്‍, പൂരിഫിക്കേഷന്‍ തെറാപ്പി, ഫിസിയോ തെറാപ്പി, ന്യൂറോ റിഹാബിലിറ്റേഷന്‍, 20ല്‍പ്പരം വെല്‍നസ് പാക്കേജുകള്‍, ഫിറ്റ്നസ്, മെഡിറ്റേഷന്‍, ജോഗിങ് ട്രാക്ക് തുടങ്ങി മികച്ച സൗകര്യങ്ങള്‍ ലഭ്യമാണ്.
അന്താരാഷ്ട്ര അതിഥികള്‍ക്കായുള്ള 112 മുറികളുള്ള ഫെസ് ഇന്‍ സ്റ്റാര്‍ ഹോട്ടല്‍ നോളജ് സിറ്റിയുടെ കവാടത്തിലാണ് വരുന്നത്. അനുബന്ധമായി പ്രദര്‍ശനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേദിയാകുന്ന എക്സിബിഷന്‍ സെന്ററും വരുന്നു. സ്റ്റാര്‍ ഹോട്ടലിന്റെ ഉദ്ഘാടനം വരുന്ന ഒക്ടോബറില്‍ നടക്കും.

എല്ലാ നിര്‍മിതികളും പൂര്‍ത്തിയാക്കി 2020 മാര്‍ച്ചില്‍ മര്‍കസ് നോളജ് സിറ്റി നാടിന് സമര്‍പ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും പദ്ധതിയുടെ സമര്‍പണ സമ്മേളനം. ലോകസാംസ്‌കാരിക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ശില്പചാരുതയില്‍ നിര്‍മിക്കുന്ന കള്‍ച്ചറല്‍ സെന്റര്‍ ടാലന്‍മാര്‍ക് ഡെവലപ്പേഴ്സിന്റെ നേതൃത്വത്തിലാണ് വരുന്നത്. അന്‍പതിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി നൂറ്റന്‍പത് വ്യാപാരകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന അറേബ്യന്‍ പൗരാണിക മാതൃകയിലുള്ള സൂക്ക് കള്‍ച്ചറല്‍ സെന്ററിന്റെ മുഖ്യ ആകര്‍ഷണമാണ്. സ്പിരിച്വല്‍ എന്‍ക്ലൈവ്, ലൈബ്രറി ആന്‍ഡ് മ്യൂസിയം, ഓഡിറ്റോറിയം, പെര്‍ഫോമന്‍സ് തിയേറ്റര്‍, റിസര്‍ച്ച് സെന്റര്‍ എന്നിവയും കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായുണ്ടാകും.

ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്‌കൂള്‍ ഓഫ് ഡിസൈന്‍, നഴ്സിംഗ് കോളേജ്, സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തുടങ്ങിയ പദ്ധതികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സ്‌കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മോഡേണ്‍ സയന്‍സ് ജൂലൈയില്‍ നോളജ് സിറ്റിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറും.

നിരവധി അന്തര്‍ദേശീയ സര്‍വകലാശാലകളുമായി അക്കാദമിക ഉടമ്പടികളുള്ള ഈ വൈജ്ഞാനിക നഗരിയുടെ വരവോടെ ലോകമെമ്പാടുമുള്ള അറിവന്വേഷകരുടെയും സഞ്ചാരികളുടെയും ഇഷ്ടയിടമായി കേരളം മാറും. ശാസ്ത്ര,സാങ്കേതിക,ഗവേഷണ രംഗത്ത് പ്രതിഭകളായ ഒരു സമൂഹത്തിന്റെ പിറവിക്ക് നോളജ് സിറ്റി സാക്ഷ്യം വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലിക്കുഞ്ഞി മുസ്‌ലിയാര്‍, ലാന്‍ഡ്മാര്‍ക്ക് എം ഡി അന്‍വര്‍ സാദത്ത്, ഫെസ് ഇന്‍ എം ഡി എംകെ ശൗക്കത്ത് അലി, ടൈഗ്രിസ് വെല്‍നസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഹാഫിള് മുഹമ്മദ് ശരീഫ്, ടാലന്‍മാര്‍ക് ഡെവലപ്പേഴ്സ് എം ഡി എം ഹബീബുറഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.