Connect with us

National

യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; കുറ്റം സമ്മതിക്കുന്ന വീഡിയോ കുടുംബത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു

Published

|

Last Updated

ഗാസിയാബാദ്: ഭാര്യയെയും മൂന്നു മക്കളെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് കൊലപാതകക്കുറ്റം സമ്മതിച്ചു കൊണ്ടുള്ള വീഡിയോ കുടുംബത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ഇന്ദിരാപുരം നിവാസിയായ സുമിത് കുമാര്‍ (34) ആണ് താമസിക്കുന്ന ഫ്‌ളാറ്റില്‍ വച്ച് ക്രൂരകൃത്യം നടത്തിയത്. ആത്മഹത്യ ചെയ്യാന്‍ താന്‍ പൊട്ടാസ്യം സയനൈഡ് വാങ്ങിയിട്ടുണ്ടെന്നും ഇയാള്‍ ഗ്രൂപ്പില്‍ പറഞ്ഞു. സംഭവത്തിനു ശേഷം  പ്രതി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.

സുമിതിന്റെ ഭാര്യ അന്‍ഷു ബാല (32), മക്കളായ പ്രാത്മേഷ് (അഞ്ച്), ഇരട്ടകളായ ആരവ്, ആകൃതി (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. (വാട്‌സാപ്പില്‍ ദൃശ്യം കണ്ട സുമിതിന്റെ സഹോദരി വിവരമറിയിച്ചതനുസരിച്ച് അവരുടെ ഭര്‍തൃ സഹോദരന്‍ പങ്കജ് സിംഗ് ഫ്‌ളാറ്റിലെത്തുകയായിരുന്നു. മുറി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറി നോക്കിയപ്പോള്‍ നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പങ്കജ് പറഞ്ഞു.

ഇന്ദിരാപുരത്തെ ഒരു പ്ലേ സ്‌കൂളില്‍ അധ്യാപികയായിരുന്നു അന്‍ഷു ബാലയെന്നും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന സുമിത് തന്റെ ജോലി ഡിസംബറില്‍ രാജിവച്ചതായും ദമ്പതികളുടെ ബന്ധുക്കള്‍ പറഞ്ഞു. 2011ലാണ് ഇവര്‍ വിവാഹിതരായത്. കുടുംബത്തിന്റെ
സാമ്പത്തിക ചെലവുകള്‍ വഹിക്കാന്‍ കഴിയാതിരുന്നതാണ് സുമിതിനെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച പോലീസ് ബന്ധുക്കളുടെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുമിത് കുമാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി സിറ്റി പോലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ അറിയിച്ചു.

Latest