Connect with us

Kerala

വോട്ടെടുപ്പ് ദിനം സുരക്ഷ ഒരുക്കാന്‍ 58,138 പോലീസുകാര്‍; അന്യ സംസ്ഥാന പോലീസുകാര്‍ വേറെയും

Published

|

Last Updated

തിരുവനന്തപുരം: ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എമ്പാടും തിരഞ്ഞെടുപ്പിനായി പോലീസ് സേനയെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയന്നെും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

തിരഞ്ഞെടുപ്പു ജോലികള്‍ക്കായി കേരളാ പോലീസില്‍നിന്നു മാത്രം 58,138 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 3,500 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈ.എസ്.പിമാര്‍, 677 ഇന്‍സ്പെക്റ്റര്‍മാര്‍, 3,273 എസ്.ഐ /എ.എസ്.ഐമാര്‍ എന്നിവരും അടങ്ങിയതാണ് കേരളാ പോലീസിന്റെ സംഘം. കൂടാതെ സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയില്‍നിന്ന് 55 കമ്പനി ജവാന്‍മാരും തമിഴ്നാട്ടില്‍നിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരും കര്‍ണ്ണാടകത്തില്‍നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പു ജോലികള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പുജോലികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേരളാ പോലീസ് ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് 11,781 പേരെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചു. വിരമിച്ച സൈനികര്‍, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും എന്‍.സി.സി, നാഷണല്‍ സര്‍വ്വീസ് സ്‌ക്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയില്‍ പ്രവര്‍ത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചത്. ഇവര്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഏത് അനിഷ്ടസംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുവീതം 957 പട്രോള്‍ സംഘങ്ങള്‍ വേറെയുമുണ്ടാകും. ഈ സംഘങ്ങള്‍ ഞായറാഴ്ച വൈകിട്ടുതന്നെ പ്രവര്‍ത്തനക്ഷമമായി. പോലീസ് സ്റ്റേഷന്‍, ഇലക്ഷന്‍ സബ് ഡിവിഷന്‍, ജില്ലാതലങ്ങളില്‍ സ്ട്രൈക്കിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. റേഞ്ച് ഐ.ജിമാര്‍, സോണല്‍ എ.ഡി.ജി.പിമാര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തില്‍ യഥാക്രമം എട്ടു കമ്പനി, നാലു കമ്പനി, 13 കമ്പനി സ്ട്രൈക്കിങ് സംഘങ്ങളെ വീതം തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനായി 402 ഫ്ളൈയിങ് സ്‌ക്വാഡുകളും 412 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളും
രംഗത്തുണ്ട്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ അവര്‍ക്ക് തടസ്സമില്ലാതെ ബൂത്തുകളില്‍ എത്താനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഈ മേഖലകളില്‍ മുഴുവന്‍ സമയവും അതീവജാഗ്രത പുലര്‍ത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രശ്നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തിരഞ്ഞെടുപ്പുപ്രക്രിയ സുഗമമാക്കുന്നതിനായി അധികസുരക്ഷ ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ അന്വേഷിക്കുന്നതിനായി 210 സബ് ഡിവിഷണല്‍ അന്വേഷണസംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 4,500 ചെറിയ വാഹനങ്ങള്‍, 500 ബസ്സുകള്‍, 40 ബോട്ടുകള്‍, 2,000 ഇരുചക്രവാഹനങ്ങള്‍ എന്നിവ പോലീസ് സുരക്ഷയുടെ ഭാഗമായി ഉണ്ടാകും.

മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന 88 സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ ഉള്‍പ്പടെ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന 149 കേന്ദ്രങ്ങളിലും 52 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പഴുതടച്ച സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തി.