Connect with us

Eranakulam

പ്രചാരണം അവസാനഘട്ടത്തിലേക്ക്; വിജയപ്രതീക്ഷയിൽ ഇടതു വലതു മുന്നണികൾ

Published

|

Last Updated

പരസ്യപ്രചാരണം തീരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനനാർഥികൾ. സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ഇടതുമുന്നണി പ്രചാരണത്തിൽ മറ്റ് രണ്ട് മുന്നണികളേക്കാൾ ബഹുദൂരം മുന്നിലാണ്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും പ്രഖ്യാപനത്തിലുണ്ടായ കാലതാമസവും കൊണ്ടുമെല്ലാം സംഭവബഹുലമായിരുന്ന യു ഡി എഫ്, എൻ ഡി എ മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പമെത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് മുന്നണി ഭരണനേട്ടങ്ങൾ എണ്ണിപറയുന്നതിനേക്കാൾ വൾഗീയതക്കെതിരെയും കേന്ദ്രസർക്കാറിന്റെ ഹിന്ദുത്വ നയങ്ങൾക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടാണ് പ്രചരണരംഗത്ത് നിറഞ്ഞു നിൽക്കുന്നത്. വർഗീയതയെ ചെറുക്കാൻ കോൺഗ്രസിനേക്കാൾ കഴിയുന്നത് ഇടതുമുന്നണിക്കാണന്ന് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് എൽ ഡി എഫ് നേതാക്കളുടെ ആത്മവിശ്വാസം. ആറ് സിറ്റിംഗ് എം എൽ എമാരെ രംഗത്തിറക്കിയ ഇടതുമുന്നണി ക്യാമ്പ് വിജയപ്രതീക്ഷയിലാണ് കലാശക്കൊട്ടിന് തയ്യാറെടുത്തിരിക്കുന്നത്.

അതേസമയം, സ്ഥാനാർഥികളെ മാറ്റിയും തീരുമാനിച്ചവരുടെ പ്രഖ്യാപനം വൈകിച്ചുമാണ് കോൺഗ്രസ് നിർണായക തിരഞ്ഞെടുപ്പിന് സംസ്ഥാനത്തിറങ്ങിയത്. പ്രധാനമന്ത്രി സ്ഥാനാർഥിയായ രഹുൽ ഗാന്ധിയുടെ വരവോടെയാണ് കോൺഗ്രസ് ഉണർന്നത്. എന്നാൽ രാഹുൽ തരംഗം സംസ്ഥാനത്തുണ്ടാകുമോ എന്നറിയാൻ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. മുൻ കേന്ദ്രമന്ത്രികൂടിയായ ശശി തരൂർ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ കടുത്ത മത്സരം നേരിടുന്നത് മുതൽ സ്ഥാനാർഥികൾ ആശുപത്രിയിലായതു വരെയുള്ള കടുത്ത വെല്ലുവിളികൾ ചൂടിനൊപ്പം കോൺഗ്രസ് ക്യാമ്പിനെ വിയർത്തൊലിപ്പിച്ചിട്ടുണ്ട്. എറണാകുളം ഉൾപ്പെടെയുള്ള ഉറച്ച സീറ്റുകളിൽ പലതിലും കോൺഗ്രസിന് കടുത്ത വെല്ലുവിളി നേരിടുന്നതിനൊപ്പം ത്രികോണ മത്സരത്തിൽ ബി ജെ പിയിൽ നിന്ന് കോൺഗ്രസ് ഭീഷണി നേരിടുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത് എന്നറിയാൻ ഫലപ്രഖ്യാപനം വരണം. അതേസമയം ശബരിമല വിഷയത്തിൽ ഒരേ നിലപാടെടുത്ത ബി ജെ പിയിൽ നിന്നുള്ള ഭീഷണി നേരിടാൻ ഏറെക്കുറേ കഴിഞ്ഞിട്ടുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

ഒമ്പത് എം എൽ എമാരും ഒരു കേന്ദ്രമന്ത്രിയുൾപ്പെടെ രണ്ട് സിറ്റിംഗ് രാജ്യസഭാ എം പിമാരും മത്സരിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതാണ്. അതിനാൽ കലാശപ്പോരാട്ടത്തിനൊപ്പം ഒരോവോട്ടും ഉറപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും.

sijukm707@gmail.com