Connect with us

Gulf

മണി എക്‌സ്‌ചേഞ്ചില്‍ സായുധാക്രമണവും കവര്‍ച്ചയും; എട്ട് പേര്‍ക്ക് വധശിക്ഷ

Published

|

Last Updated

ഷാര്‍ജ: മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ സായുധാക്രമണത്തിലൂടെ കവര്‍ച്ച നടത്തിയ കേസില്‍ എട്ട് വിദേശികള്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ആയുധങ്ങളുമായെത്തി കവര്‍ച്ച നടത്തുക, പൊതുജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുക, ബലം പ്രയോഗിച്ച് പണം തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആഫ്രിക്കക്കാരായ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചതെന്ന് ഇമാറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതികളില്‍ ചിലര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. മോഷണം നടന്ന സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളും ഇവിടെ നിന്ന് ലഭിച്ച വിരലടയാളങ്ങളും ഉപയോഗിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതോടെയാണ് പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

മോഷ്ടിച്ച പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പ്രതികള്‍ തിരിച്ചേല്‍പ്പിച്ചത്. കൊള്ളയടിച്ച പണം സൂക്ഷിച്ചതിന് പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ക്ക് ആറ് മാസം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഇയാളെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. മോഷ്ടിച്ച പണമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. പ്രതികളിലൊരാളുടെ സഹോദരന്‍ അയാളുടെ അക്കൗണ്ടിലേക്ക് 60,000 ദിര്‍ഹം അയക്കാന്‍ പറഞ്ഞതനുസരിച്ചാണ് താന്‍ പണം സൂക്ഷിച്ചതെന്നും ഇയാള്‍ പറഞ്ഞു.

Latest