National
അനധികൃത പണമൊഴുക്ക്; വെല്ലൂർ ലോക് സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി
ന്യൂഡൽഹി: തമിഴ്നാട്ടിലെ വെല്ലൂർ ലോക് സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് വോട്ടെടുപ്പ് റദ്ദാക്കിയത്. രണ്ടാം ഘട്ടത്തിൽ വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.
വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിൻെറ ഓഫിസിൽ നിന്നു കണക്കിൽപെടാത്ത പണം കണ്ടെത്തിയതാണ് തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്. ബുധനാഴ്ചയാണ് സ്ഥാനാർഥിയുടെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ കതിർനെതിരെയും ശ്രീനിവാസൻ, ദാമോദരൻ എന്നീ രണ്ടു പാർട്ടി ഭാരവാഹികൾക്കെതിരെയും ജില്ലാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
മുതിർന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ്. ദുരൈ മുരുകന്റെ വീട്ടില്‍ മാര്‍ച്ച് 30–ന് നടത്തിയ റെയ്ഡിൽ കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതിന് ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടി.
വെല്ലൂരിലെ വോട്ടെടുപ്പ് റദ്ദാക്കിയെന്ന വാർത്തകൾ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിരുന്നു.