Connect with us

Kerala

ഐ എസ് അറസ്റ്റ്: ഷൈജു നിഹാറിന്റെ സലഫീ ബന്ധത്തിന് തുടക്കം ഗൾഫിൽ

Published

|

Last Updated

രാജ്യാന്തര ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്ന കേസിൽ എൻ ഐ എ അറസ്റ്റു ചെയ്ത ഷൈജു നിഹാറിന് വിനയായത് ഗൾഫിലെ സലഫി ബന്ധം. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് സ്വദേശിയായ ഷൈജു നിഹാർ കഴിഞ്ഞ പത്ത് വർഷത്തോളമായി പ്രവാസിയാണെങ്കിലും ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അവിടെ സലഫിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയത്. രണ്ടു വർഷം മുമ്പ് ലീവിന് നാട്ടിലെത്തിയപ്പോൾ സലഫി ആശയങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് ഷൈജു മുജാഹിദ് ആശയത്തിലേക്ക് വഴിമാറിയെന്ന വിവരം നാട്ടുകാരറിയുന്നത്. അതേസമയം, പൊതുരംഗത്ത് നിറഞ്ഞുനിൽക്കുന്ന ഷൈജു നിഹാർ സലഫി കെണിയിൽപ്പെട്ടതിൽ നാട്ടുകാരിൽ പലർക്കും വേദനയുണ്ട്. ഭീകര സംഘടനക്കു വേണ്ടി പോരാടാൻ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചയാളെന്ന നിഗമനത്തിലാണ് എൻ ഐ എ ഷൈജുവിനെ അറസ്റ്റ് ചെയ്തത്. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അൻസാർ സലഫി സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു ഏഴ് പേർക്കു വേണ്ടി എൻ ഐ എ നടത്തിയ തിരച്ചിലിനിടക്കാണ് ഷൈജു പിടിയിലായത്. കൊണ്ടോട്ടി മൻസൂർ, കൊയിലാണ്ടി ഫാജിദ്, വടകര മൻസൂർ, വാണിയമ്പലം അശ്‌റഫ് മൗലവി, പെരുമ്പാവൂർ സഫീർ, വാണിയമ്പലം മുഹ്ദിസ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇതേ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഹംസ എന്ന ബിരിയാണി ഹംസ നേരത്തെ പിടിയിലായിരുന്നു. ഇയാളിൽ നിന്നുള്ള വിവരങ്ങളാണ് മറ്റ് ഏഴ് പേരിലേക്കു കൂടി അന്വേഷണമെത്താനിടയാക്കിയത്. ഒരു ഗൂഢാലോനയുമായി ബന്ധപ്പെട്ട് 2017 നവംബറിലാണ് മലപ്പുറം വണ്ടൂർ പോലീസ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്.

ബഹ്‌റൈനിൽ നിന്ന് ഖത്തറിലേക്ക് കടന്ന ഷൈജു നിഹാറിനെ ഇന്റർപോളിന്റെ സഹായത്തോടെ നാടു കടത്തിക്കൊണ്ടുവന്ന ശേഷം കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിൽ വെച്ചാണ് പിടികൂടിയത്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് കാണാതായ നിരവധി പേർ രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് അഫ്ഗാനിലേക്കും സിറിയയിലേക്കും കടന്നതാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സലഫി കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു കാണാതായവരെല്ലാം.

കൂടാതെ ഐ എസിലേക്ക് ചേക്കേറിയ അഫ്ഗാനിലെ മലയാളി നേതാവ് അബ്ദുർറാശിദ് അബ്ദുല്ലയുടെ ഓഡിയോ സന്ദേശത്തിൽ ഐ എസിലെത്തിയ മലയാളികളെല്ലാം മുജാഹിദ് ആശയക്കാരാണെന്ന് വെളിപ്പെടുത്തിയിരുന്നു. മുജാഹിദിലെ വിവിധ ഗ്രൂപ്പുകളെക്കുറിച്ച് പരാമർശിക്കുന്ന ഓഡിയോ സന്ദേശത്തിൽ മുജാഹിദ് ക്ലാസുകളിലെ ജിഹാദിനേയും പലായനത്തേയും കുറിച്ചെല്ലാം വെളിപ്പെടുത്തലുകളുണ്ട്.

Latest