Ongoing News
കേന്ദ്ര പദ്ധതിയുടെ മറവിൽ ഫോൺ വിളിച്ച് ബി ജെ പിയുടെ വോട്ടഭ്യർഥന
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ ഗുണഭോക്താക്കളെ ഫോണിൽ വിളിച്ച് ബി ജെ പിയുടെ വോട്ടഭ്യർഥന. പദ്ധതിയുടെ അടുത്ത ഗഡു ഉടൻ ലഭിക്കുമെന്നും പദ്ധതിക്കാവശ്യമായ പണം കേന്ദ്ര സർക്കാർ നൽകുന്നതിനാൽ ഇത്തവണ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്നുമാണ് ഉപഭോക്തക്കളോട് ബി ജെ പി നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനത്തെ എല്ലാ ഗുണഭോക്താക്കളുടേയും ഫോൺ നമ്പർ ശേഖരിച്ചാണ് ബി ജെ പിക്കാർ ഫോണിൽ വിളിച്ച് വോട്ടഭ്യർഥിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ മാത്രം 9,027 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതിക്കായി രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുമ്പോൾ ഒന്നര ലക്ഷം രൂപ മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. പദ്ധതി പൂർണമായും കേന്ദ്ര സർക്കാറിന്റേതാണെന്നും പദ്ധതിയുടെ അടുത്ത ഗഡു ഉടൻ ലഭിക്കുമെന്നും പറഞ്ഞ് തിരുവനന്തപുരത്തെ ഗുണഭോക്താക്കൾക്ക് ബി ജെ പി നേതാക്കളുടെ ഫോൺ കോളുകൾ ലഭിച്ചിരുന്നു.
ഫോൺ ലഭിച്ചവർ അടുത്ത ഗഡു പണം വാങ്ങാനായി കോർപറേഷൻ ഓഫീസിലെത്തിയപ്പോഴാണ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തട്ടിപ്പ് പുറത്തായത്. 7971081155 എന്ന നമ്പറിൽനിന്നാണ് തിരുവനന്തപുരത്തുള്ള ഗുണഭോക്താക്കളെ ഫോണിൽ വിളിക്കുന്നത്.