International
ക്രെെസ്റ്റ് ചർച്ച് ഭീകരാക്രമണം: തോക്ക് നിരോധന നിയമം ന്യൂസിലാൻഡ് പാർലിമെൻറ് പാസ്സാക്കി
വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സെമി ഓട്ടോമാറ്റിക് തോക്കുകള്‍ നിരോധിക്കാനുള്ള ബില്‍ ന്യൂസിലാന്‍ഡ് പാർലിമെൻറ് പാസ്സാക്കി. ഒന്നിനെതിരെ 119 വോട്ടുകൾക്കാണ് ബിൽ പാസ്സായത്. ഗവര്‍ണര്‍ ജനറലിൻെറ അനുമതി കൂടി ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി ജെസിന്റ ആര്‍ഡണാണ് പുതിയ നിയമത്തിനായി ശ്രമങ്ങൾ നടത്തിയത്.
യഥേഷ്ടം തോക്കുകൾ ലഭിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇനി ന്യൂസിലാൻഡ് ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ജെസിന്റ ആര്‍ഡണ്‍ പറഞ്ഞു. ക്രെെസ്റ്റ് ചർച്ചിൽ ഭീകരാക്രമണം നടത്തിയ ബ്രെന്റണ്‍ ടാരന്റിന് നിയമവിധേയമായ വഴിയിലൂടെയാണ് തോക്ക് ലഭിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് നിയമം മാറ്റാന്‍ തീരുമാനമെടുത്തതെന്നും ജെസിന്ത വ്യക്തമാക്കി
മാർച്ച് 15ന് ക്രെെസ്റ്റ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്ത് തോക്കുകള്‍ക്ക് താത്ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരുന്നു.