Connect with us

Ongoing News

ബെന്നിക്ക് വേണ്ടി 'കുഞ്ഞൂഞ്ഞെത്തി'

Published

|

Last Updated

കൊച്ചി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചാലക്കുടി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് വേണ്ടി പ്രവർത്തിക്കാൻ കൊല്ലത്ത് നിന്നൊരു കുഞ്ഞൂഞ്ഞെത്തി. പഠിക്കുന്നത് ഒന്നാം ക്ലാസിൽ ആണെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തഴക്കവും പഴക്കവുമുള്ള പ്രവർത്തകരെ പോലും കടത്തിവെട്ടും ഈ കുഞ്ഞൂഞ്ഞ്. കൊല്ലത്ത് ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹയാൻ എന്ന കുഞ്ഞൂഞ്ഞ്.

ഉമ്മൻ ചാണ്ടിയോടുള്ള കടുത്ത ആരാധന മൂലം പിതാവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീർ ആണ് മകന് കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരിട്ടത്. കുട്ടിയെ എഴുത്തിനിരുത്തിയതും ഉമ്മൻ ചാണ്ടി ആയിരുന്നു. ബെന്നി െബഹനാന്റെ പ്രസംഗ ശൈലിയുടെ കടുത്ത ആരാധകനാണ് കുഞ്ഞൂഞ്ഞ്. കൊല്ലം വഴി പോകുമ്പോഴെല്ലാം ബെന്നി ബെഹനാന് കുഞ്ഞൂഞ്ഞിനെയും കുഞ്ഞൂഞ്ഞിന് ബെന്നി െബഹനാനെയും കാണണം എന്നത് നിർബന്ധമാണ്. ബെന്നി ബഹനാൻ ആശുപത്രിയിലായ വിവരം അറിഞ്ഞ് എറണാകുളത്ത് എത്തിയതാണ് ഇവൻ. പിന്നീട് ബെന്നി അങ്കിളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി.

ഇപ്പോൾ സ്ഥാനാർഥിക്ക് വേണ്ടിയുള്ള അഭ്യർഥന അടുക്കി വെക്കുന്നതും എഴുത്തുകൾ കവറിലാക്കുന്നതുമെല്ലാം കുഞ്ഞൂഞ്ഞാണ്. പോസ്റ്റർ അടിക്കാൻ സ്ഥാനാർഥിയുടെ ചിത്രങ്ങൾ സെലക്ട് ചെയ്യുന്നത് വരെയുള്ള ഉത്തരവാദിത്വം കുഞ്ഞൂഞ്ഞ് സ്വയം ഏറ്റെടുത്തുകഴിഞ്ഞു.
വരും ദിവസങ്ങളിൽ ബെന്നി ബെഹനാന് വേണ്ടി വോട്ട് തേടിയിറങ്ങാനും പരിപാടിയുണ്ട്. ചൂടൊന്നും ഒരു പ്രശ്‌നമല്ല, ഞാൻ നാളെ മുതൽ ഇറങ്ങും- കുഞ്ഞൂഞ്ഞ് പറയുന്നു. ബെന്നി ബെഹനാന്റെ ആരാധകൻ മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുമാണ് ഈ കുഞ്ഞൂഞ്ഞ്.