Ongoing News
പ്രകാശം പരത്തുന്ന സ്ഥാനാർഥി
കർണാടകയിലെ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ തെന്നിന്ത്യൻ സിനിമാ നടൻ പ്രകാശ് രാജിന്റെ പ്രചാരണം കൊഴുക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് രണ്ട് മാസം മുമ്പെ പ്രചാരണം തുടങ്ങിയ അദ്ദേഹം മണ്ഡലത്തിൽ നാലാം ഘട്ട പര്യടനം പൂർത്തിയാക്കിക്കഴിഞ്ഞു.
എനിക്ക് പാവപ്പെട്ടവരെ കാണണം. അവരുടെ ആവലാതികൾ കേൾക്കണം. വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യ വികസനം കടന്നുചെല്ലാത്ത പ്രദേശങ്ങൾ മണ്ഡലത്തിലുണ്ട്. എം പിയായി തിരഞ്ഞെടുക്കപ്പെട്ടാൽ താൻ ആദ്യം പരിഗണന നൽകുന്നത് ഇതിനായിരിക്കും. മാറ്റത്തിന് വേണ്ടിയാൻ വോട്ട് ചോദിക്കുന്നത് “”-ശിവാജി നഗറിൽ പ്രചാരണത്തിനിടയിൽ പ്രകാശ്‌രാജ് സിറാജിനോട് പറഞ്ഞു. കത്തിയാളുന്ന ഉച്ചവെയിലിനെ പോലും അവഗണിച്ചാണ് സ്ഥാനാർഥിയെ കേൾക്കാനും കാണാനും ജനക്കൂട്ടം തടിച്ചുകൂടുന്നത്. പൊതിയുന്ന ആരാധക വൃന്ദവും സെൽഫിയെടുക്കലുമെല്ലാം വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രകാശ് രാജ്. താൻ ആരുടെയും ആളല്ലെന്ന് ഓരോ യോഗത്തിലും വ്യക്തമാക്കാൻ സ്ഥാനാർഥി മറക്കുന്നില്ല.
മണ്ഡലത്തിൽ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തോളം വോട്ട് പിടിച്ച ആം ആദ്മി പാർട്ടി പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും പുരോഗമനവാദികളുമെല്ലാം പ്രചാരണ രംഗത്തുണ്ട്.
കഴിഞ്ഞ 15 വർഷമായി ബി ജെ പിയെ മാത്രം പിന്തുണച്ച മണ്ഡലമാണ് ബെംഗളൂരു സെൻട്രൽ. പി സി മോഹൻ ആണ് സിറ്റിംഗ് എം പി. കോൺഗ്രസിനും ചെറിയ രീതിയിൽ സ്വാധീനമുണ്ട്. പ്രകാശ് രാജിന് പിന്തുണ നൽകാൻ തുടക്കത്തിൽ കോൺഗ്രസിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും പിന്നീട് സ്വന്തം സ്ഥാനാർഥിയായി അർഷാദ് റിസ്‌വാനെ നിയോഗിക്കുകയായിരുന്നു.