Ongoing News
അതിർത്തിയിൽ പോളിംഗ് തുടങ്ങി
ലോഹിത്പൂര്‍: ലോക്‌സഭയിലേക്കുള്ള ആദ്യ വോട്ട് അരുണാചല്‍ പ്രദേശിലെ ലോഹിത്പൂരിൽ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ (ഐ ടി ബി പി) ഡി ഐ ജി സുധാകർ നടരാജൻ രേഖപ്പെടുത്തി. ഇദ്ദേഹത്തിന് പിന്നാലെ ഐ ടി ബി പിയിലെ മറ്റ് ഉദ്യോഗസ്ഥരും മറ്റ് സേനാ വിഭാഗങ്ങളും വോട്ട് ചെയ്തു.
ഐ ടി ബി പിയുടെ ആനിമൽ ട്രെയിനിംഗ് സ്കൂളിലും മറ്റ് യൂനിറ്റ് കേന്ദ്രങ്ങളിലും തയ്യാറാക്കിയ ബൂത്തുകളിലാണ് വെള്ളിയാഴ്ച സേനാംഗങ്ങൾ സര്‍വീസ് പോസ്റ്റല്‍ വോട്ടുകൾ രേഖപ്പെടുത്തിയത്.
വോട്ടെടുപ്പിൽ പങ്കെടുത്ത അയ്യായിരത്തോളം ഉദ്യോഗസ്ഥരിൽ ആയിരത്തോളം പേർ ഐ ടി ബി പി അംഗങ്ങളാണ്. സര്‍വീസ് വോട്ടിനുള്ള ബാലറ്റ് പേപ്പറുകള്‍ നേരത്തേ വിതരണം ചെയ്തിരുന്നു.
ഇവർക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. സര്‍വീസ് വോട്ട് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലടക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക പ്രചാരണം സംഘടിപ്പിച്ചിരുന്നു.
മുപ്പത് ലക്ഷം വോട്ടര്‍മാരാണ് പ്രതിരോധ സേനയിലും അര്‍ധ സൈനിക വിഭാഗങ്ങളിലുമായുള്ളത്. ഇവർക്കെല്ലാം സര്‍വീസ് വോട്ട് ചെയ്യാന്‍ അവസരമുണ്ട്. പോസ്റ്റല്‍ ബാലറ്റ് വഴിയോ പ്രതിനിധി വോട്ട് വഴിയോ ഇവര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാവുന്നതാണ്.