Connect with us

Kerala

കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല: ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ബലാകോട്ട് അക്രമണത്തെക്കുറിച്ച് പ്രതിപക്ഷം സൈന്യത്തോട് തെളിവ് ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

ബലാക്കോട്ട് സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയില്ലെന്നാണ് സൈനിക മേധാവികള്‍ പരസ്യമായി പറഞ്ഞത്. എന്നാല്‍ 300 ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നു വാര്‍ത്തകള്‍ വന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അനൗദ്യോഗികമായി നല്‍കിയ വാര്‍ത്തയായിരുന്നു അതെന്നു വ്യക്തം. ആരും അതിനെ ചോദ്യം ചെയ്തു പോലുമില്ല. എന്നാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളും മറ്റും അവിടെ പോയി നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ നല്‍കിയ അനൗദ്യോഗിക അവകാശവാദങ്ങള്‍ ശരിവയ്ക്കുന്നില്ല. ആക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശം ആയിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് എലുവാലിയയും വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരെ കൊല്ലുകയായിരുന്നില്ല മറിച്ച് പാക്കിസ്ഥാനെ ഭയപ്പെടുത്തുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

എന്നാല്‍, അവിടെയുള്ള ഭീകരരെ ഇല്ലാതാക്കുകയായിരുന്ന് ലക്ഷ്യമെന്നാണ് രാജ്യം വിശ്വസിച്ചിരുന്നത്. കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുക സര്‍ക്കാരാണെന്നാണ് വ്യോമസേനാ മേധാവി പറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളുമായി രംഗത്തുവരണം. രാജ്യത്തിന്റെ വിശ്വസനീയത സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കാനും ഇത് അനിവാര്യമാണെ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാക്കിസ്ഥാനെതിരായ സൈനിക നടപടികൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന് പറഞ്ഞത് ഒരു ബിജെപി നേതാവാണ്. ഒളിഞ്ഞും തെളിഞ്ഞും സൈനികനടപടിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്നും അത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിന് നേര്‍ക്ക് പ്രധാനമന്ത്രി കുതിര കയറുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.