Connect with us

Articles

രാഹുല്‍ ആണ് ഉത്തരം

Published

|

Last Updated

രാജ്യം സുപ്രധാനമായ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇന്ത്യയെ ഇനി ആരു ഭരിക്കണം? മോദിയോ രാഹുലോ? രാജ്യത്തെ വിഭജനത്തിലേക്കും അഴിമതിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും തള്ളിയിട്ട, വാഗ്ദാനങ്ങളെല്ലാം ലംഘിച്ച, തികഞ്ഞ പരാജയമായ മോദി ഒരു വശത്ത്. നിര്‍ഭയനും വിനയാന്വിതനും ഭാവനാസമ്പന്നനുമായ യുവാവായ രാഹുല്‍ മറുവശത്ത്. ഇവരില്‍ ആരെ വേണം?

ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള ഇന്ത്യയെ നയിക്കാന്‍ 48 കാരനായ രാഹുല്‍ ഏറ്റവും അനുയോജ്യന്‍. ഇംഗ്ലണ്ടിലെ വിഖ്യാതമായ കേംബ്രിഡ്ജ് ട്രിനിറ്റി കോളജില്‍ നിന്നും ഡവലപ്‌മെന്റ് സ്റ്റഡീസില്‍ എം എഫില്‍ നേടിയ രാഹുലിന് ഇന്ത്യയെപ്പോലെ അതിവേഗം വളരേണ്ട ഒരു രാജ്യത്തെ നയിക്കാനുള്ള ബൗദ്ധിക പിന്‍ബലമുണ്ട്. ലോകമെമ്പാടും യുവനേതാക്കള്‍ വിജയകരമായി രാജ്യം ഭരിച്ചവരാണ്. ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണ്‍ (39), ഇന്ത്യയില്‍ രാജീവ് ഗാന്ധി (40), ബ്രിട്ടനില്‍ ടോണി ബ്ലയര്‍ (43), ഡേവിഡ് കാമറണ്‍ (43), കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ (43), അമേരിക്കയില്‍ ബറാക് ഒബാമ (47) തുടങ്ങിയ ചെറുപ്പക്കാര്‍ രാജ്യം നയിച്ചവരാണ്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ പാരമ്പര്യം പേറുന്ന കുടുംബത്തില്‍ നിന്നു കടന്നുവരുന്ന രാഹുല്‍ ഗാന്ധി, തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയും സഹിഷ്ണുതയുടെ വക്താവുമാണ്. വിനയമാണ് ഈ ചെറുപ്പക്കാരന്റെ മുഖമുദ്ര. ഗാന്ധിജിയേയും നെഹ്‌റുവിനേയും നെഞ്ചിലേറ്റിയ ഭാരതത്തില്‍ വിനയമില്ലാത്ത ഒരാള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നു രാഹുല്‍ പറയുന്നു. രാജ്യത്തെ വ്യക്തമായി മനസ്സിലാക്കാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കരുത്താണ് വിനയം. രാജ്യത്തെ അസഹിഷ്ണുതയിലേക്കും കലാപത്തിലേക്കും നയിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി എല്ലാവരെയും കേള്‍ക്കാനും ഉള്‍ക്കൊള്ളാനും രാഹുല്‍ തയ്യാറാണ്. ഞാന്‍ മരിക്കുന്ന നിമിഷം വരെ എന്റെ കാതും ഹൃദയവും തുറന്നുവെച്ചിരിക്കും. നിങ്ങള്‍ ഏതു രാഷ്ര്ട്രീയ ചിന്താഗതിക്കാരും ഭാഷ സംസാരിക്കുന്നവരും മതത്തില്‍ വിശ്വസിക്കുന്നവരുമാകട്ടെ, നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ സന്നദ്ധനാണ്. ദുബൈയില്‍ മുഴങ്ങിയ ഈ ശബ്ദം വിദ്യുത്തരംഗം പോലെയാണ് രാജ്യത്തും വിദേശത്തും കത്തിപ്പടര്‍ന്നത്. സമകാലിക ഇന്ത്യ കാത്തിരുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്

2004ലും 2009ലും അമേത്തിയില്‍ നിന്ന് എം പിയായ രാഹുലിന് യു പി എ സര്‍ക്കാറില്‍ ഏത് താക്കോല്‍ സ്ഥാനവും ലഭ്യമായിരുന്നെങ്കിലും അദ്ദേഹം അധികാരത്തില്‍ നിന്ന് മാറിനിന്നു. 2007ല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായ രാഹുല്‍ പിന്നെയും 10 വര്‍ഷം കഴിഞ്ഞാണ് പ്രസിഡന്റായത്. അതും തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ. ഒരു സംവത്സരക്കാലം അദ്ദേഹം ഇന്ത്യയെ അടുത്തറിയാന്‍ ശ്രമിച്ചു. ഗ്രാമീണ വീടുകളില്‍ അന്തിയുറങ്ങിയും തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും സെക്കന്‍ഡ് ക്ലാസ് ട്രെയിനില്‍ യാത്രചെയ്തും ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തി. ആഴത്തിലുള്ള ആദര്‍ശങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനെ അടുത്തറിയാന്‍ സാവകാശം വേണമെന്നായിരുന്നു കാത്തിരിപ്പിന് രാഹുല്‍ നല്‍കിയ ന്യായീകരണം.

കോണ്‍ഗ്രസ് മുക്തഭാരതമാണു ബി ജെ പിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയപ്പോള്‍, അവര്‍ കൂടി ഉള്‍പ്പെട്ട ഒരു ഭാരതമാണ് തന്റെ മനസ്സിലുള്ളതെന്ന് രാഹുല്‍. അദ്ദേഹത്തെ അടക്കി ആക്ഷേപിച്ചവരുണ്ട്. ആയിരങ്ങളെ അണിനിരത്തി നുണ ഫാക്ടറികളിലൂടെ സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയ രാഹുലിനെതിരേ ആര്‍ത്തലച്ചു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ മോദി സര്‍ക്കാര്‍ കള്ളക്കേസുകള്‍ പടച്ചുണ്ടാക്കി. ഒരു വശത്ത് വ്യക്തിഹത്യ, മറുവശത്ത് കല്‍പ്പിത കഥകള്‍ സൃഷ്ടിച്ച് മോദി കരുത്തനെന്ന വ്യാജഇമേജ് നിര്‍മിക്കുക. രാഹുല്‍ അവയെ എല്ലാം അതിജീവിച്ച് ഇന്ന് മോദിയെക്കാള്‍ വലിയ ജനപ്രീതിയുള്ള നേതാവായി. ദുബൈ സന്ദര്‍ശനവേളയില്‍ വന്‍ ജനാവലിയെയാണ് രാഹുല്‍ ആകര്‍ഷിച്ചത്. കുറിക്കുകൊള്ളുന്ന ഉപമകളോടെ രാഹുല്‍ സംസാരിച്ചപ്പോള്‍ ജനം ഇളകി. എങ്കിലും പ്രതിപക്ഷ ബഹുമാനം തെല്ലും കൈവിട്ടില്ല.

രാജ്യത്തെ കര്‍ഷരുടെ വേദനയാണ് രാഹുല്‍ ഏറ്റെടുത്ത പ്രധാന വിഷയം. മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള ഭ്രാന്തന്‍ നയങ്ങള്‍ മൂലം അസംഖ്യം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ലാഭം നല്‍കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍, ലക്ഷക്കണക്കിന് കര്‍ഷകര്‍ കടക്കെണിയിലായി. രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാഹുല്‍ അവരോടൊപ്പം അണിചേര്‍ന്നു. കര്‍ഷകരുടെ കടം എഴുതിത്തള്ളണം എന്നാവശ്യപ്പെടുക മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തിലേറിയ സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കുകയും ചെയ്തു. വാക്കിനു വിലയുള്ള നേതാവായി രാഹുലിനെ ഇന്ന് ജനങ്ങള്‍ കാണുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തന്റെ പേര് നരേന്ദ്ര മോദി എന്നല്ലെന്ന് രാഹുല്‍ പരിഹസിച്ചു. തൊഴിലില്ലായ്മയാണ് രാഹുലിനെ അസ്വസ്ഥനാക്കുന്ന മറ്റൊരു വിഷയം. പ്രതിവര്‍ഷം രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നു വ്യാമോഹിപ്പിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍, ഒരു ദിവസം തൊഴില്‍ നല്‍കുന്നത് 450 പേര്‍ക്കുമാത്രം. പ്രതിവര്‍ഷം 1.64 ലക്ഷം തൊഴില്‍ മാത്രം. ചൈനയില്‍ ദിനംപ്രതി അര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

യു പി എ കാലത്ത് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഫ്രഞ്ച് റാഫേല്‍ വിമാന നിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ സേനക്ക് വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു റാഫേല്‍ വിമാനത്തിന്റെ വില 526.10 കോടി രൂപയായി നിശ്ചയിച്ചു. മോദി സര്‍ക്കാര്‍ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഒരു വിമാനത്തിന് 1670.0 കോടി. യു പി എ സര്‍ക്കാറിന്റെ നിരക്കനുസരിച്ച് 36 യുദ്ധവിമാനങ്ങള്‍ക്ക് 18,940 കോടിയും മോദി സര്‍ക്കാറിന്റെ നിരക്കനുസരിച്ച് 60,145 കോടി രൂപയുമാകും. അതായത് 41,205 കോടിയാണ് അധികം നല്‍കുന്നത്. ഇതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി.

പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനു പകരം 30,000 കോടി രൂപയുടെ റാഫേല്‍ കരാര്‍ നല്‍കിയത് വെറും 13 ദിവസം മുമ്പ് രൂപവത്കരിച്ച റിലയന്‍സിന്റെ കമ്പനിക്ക്. റാഫേല്‍ ഇടപാട് നടന്ന ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ പ്രതിരോധമന്ത്രിയെ ഒഴിവാക്കി പ്രധാനമന്ത്രി കൊണ്ടുപോയത് അനില്‍ അംബാനിയെയാണ്. റിലയന്‍സിന് കരാര്‍ നല്‍കിയത് മോദി സര്‍ക്കാറിന്റെ താത്പര്യപ്രകാരമെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ സംഭരണ ചട്ടങ്ങള്‍ പാടേ ലംഘിച്ച ഇടപാടില്‍ റാഫേല്‍ കരാറിലെ വ്യവസ്ഥകളും വിമാനത്തിന്റെ യഥാര്‍ഥ വിലയും കേന്ദ്രം പുറത്തുവിടുന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന് മോദിയുടെ മുഖത്തുനോക്കി രാഹുല്‍ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല. യു പി എ കാലത്ത് കൈവരിച്ച 10 ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച നോട്ട് നിരോധനം, ജി എസ് ടി തുടങ്ങിയ ഭീമാബദ്ധങ്ങള്‍ മൂലം നിലംപൊത്തി. നോട്ടുമാറ്റിയെടുക്കാന്‍ ജനലക്ഷങ്ങള്‍ ക്യൂ നിന്നപ്പോള്‍ രാഹുല്‍ ഗാന്ധിയും അവരോടൊപ്പം ക്യൂവില്‍ ഉണ്ടായിരുന്നു. നിരോധിച്ച 99.30 ശതമാനം നോട്ടുകള്‍ തിരികെ എത്തിയതോടെ കള്ളപ്പണവേട്ട വെറും വീണ്‍വാക്കായി. ജി എസ് ടിയെ ഗബ്ബാര്‍ സിംഗ് കൊള്ള എന്നാണു രാഹുല്‍ വിശേഷിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലോകത്തൊരിടത്തും ഇല്ലാത്ത വില ഏര്‍പ്പെടുത്തിയപ്പോള്‍ ജനജീവിതം ദുസ്സഹമായി. പെട്രോള്‍ വില 87.39 രൂപയും ഡീസല്‍ വില 80.74 രൂപയുമായി സര്‍വകാല റെക്കോര്‍ഡിട്ടു.

എഴുത്തുകാരന്‍ ഗോവിന്ദ് പന്‍സാരെ, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്, സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധാബോല്‍ക്കര്‍, മുന്‍ വൈസ് ചാന്‍സലര്‍ എം എം കല്‍ബുര്‍ഗി തുടങ്ങിയവരെ ഫാസിസ്റ്റ് ശക്തികള്‍ കൊന്നൊടുക്കിയപ്പോള്‍ രാഹുല്‍ അവര്‍ക്കെതിരേ ആഞ്ഞടിച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കശാപ്പുനിയന്ത്രണ വിജ്ഞാപനം സംഘ്പരിവാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. എന്തു കഴിക്കണം, ധരിക്കണം, കാണണം, കേള്‍ക്കണം, ചിന്തിക്കണം, വിശ്വസിക്കണം എന്നൊക്കെ ഭരണകൂടം നിശ്ചയിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ബഹുസ്വരത കത്തിച്ചാമ്പലായി. അസഹിഷ്ണുത മൂലം വിഭജിക്കപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 44 സീറ്റായി ചുരുങ്ങിയ കോണ്‍ഗ്രസിനെ പോരാട്ടപാതയിലേക്ക് നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിച്ചത് സമീപകാല രാഷ്ട്രീയത്തിലെ വിസ്മയകരമായ ഏടാണ്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നേരിട്ടുള്ള പോരാട്ടത്തിലാണ് ബി ജെ പിയെ മലര്‍ത്തിയടിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഗുജറാത്തില്‍ ബി ജെ പിയെ വിറപ്പിച്ചുവിട്ടു. പഞ്ചാബ് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍, ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തിരഞ്ഞെടുപ്പ് പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. അതിശക്തമായ തിരിച്ചുവരവ് 2019ല്‍ ആവര്‍ത്തിക്കും.

ബി ജെ പിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ മതേതര, ജനാധിപത്യ പ്രതിപക്ഷനിര രൂപപ്പെട്ടു കഴിഞ്ഞു. ചന്ദ്രബാബു നായിഡു (തെലുങ്കുദേശം), ശരത്പവാര്‍ (എന്‍ സിപി), എം.കെ. സ്റ്റാലിന്‍ (ഡി എം കെ), സീതാറാം യെച്ചൂരി (സി പി എം), അഖിലേഷ് യാദവ് (സമാജ്‌വാദി പാര്‍ട്ടി), തേജസ്വിനി യാദവ് (രാഷ്ട്രീയ ജനതാദള്‍), എച്ച്.ഡി ദേവഗൗഡ (ജെ ഡി എസ്), ഉമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്) പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയ നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ട്. കൂടുതല്‍ പാര്‍ട്ടികളെ ഈ നിരയില്‍ ഉടന്‍ പ്രതീക്ഷിക്കാം. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ സംഗമത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഡല്‍ഹിയിലും ആന്ധ്രയിലും നടക്കാന്‍ പോകുന്ന സംഗമത്തില്‍ കൂടുതല്‍ പാര്‍ട്ടികള്‍ അണിനിരക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയാണ് രാഹുല്‍ എ ഐ സി സി അധ്യക്ഷനായത്. സീനിയര്‍ നേതാക്കളെയും യുവാക്കളെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു. അനുഭവസമ്പത്തിനേയും ചെറുപ്പത്തേയും കോര്‍ത്തിണക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളും പോഷക സംഘടനകളും പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ചലനാത്മകമാക്കി. സോഷ്യല്‍ മീഡിയയില്‍ അച്ചടക്കത്തോടെ വലിയ മുന്നേറ്റം കൈവരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നേരിട്ടു ബന്ധപ്പെടുന്ന ശക്തി ഡിജിറ്റല്‍ പദ്ധതി വന്‍ വിജയമായി. കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസവും പോരാട്ട വീര്യവും കൈവരിച്ചിരിക്കുന്നു.

രാഹുല്‍ ഗാന്ധി ജനങ്ങളില്‍ നിന്നോ മീഡിയയില്‍ നിന്നോ ഒളിച്ചോടുന്നില്ല. മീഡിയയുടെ എല്ലാ ചോദ്യങ്ങളെയും അദ്ദേഹം പുഞ്ചിരിയോടെ നേരിടുന്നു. എല്ലാ വിഭാഗം ജനങ്ങളുമായും തുടര്‍ച്ചയായി സംവദിക്കുന്നു. ഭരണഘടനയേയും ഭരണഘടനാവകാശങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവരേയും കേള്‍ക്കുന്നു. ഒരു ട്രാന്‍സ്ജന്‍ഡറിനെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കിയ വിശാലമായ കാഴ്ചപ്പാട്. സമകാലിക ഇന്ത്യയുടെ സമസ്യകള്‍ക്ക് രാഹുല്‍ ഗാന്ധിയാണ് ഉത്തരം. അതേ, ഇനി രാജ്യത്തെ രാഹുല്‍ നയിക്കും.

മുല്ലപ്പള്ളി രാമചന്ദ്രന്‍
(കെ പി സി സി പ്രസിഡന്റ്)

Latest