Connect with us

Ongoing News

തൂക്കുസഭ പ്രവചിച്ച് സര്‍വെ ഫലങ്ങള്‍

Published

|

Last Updated

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂക്കുസഭ പ്രവചിച്ച് സര്‍വവേ ഫലങ്ങള്‍ പുറത്തുവന്നു. എ ബി പി- സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വേ ഫലങ്ങളാണ് തൂക്കുസഭ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയില്‍ യു പി എ മുന്നേറ്റമുണ്ടാകുമെന്നാണ് എ ബി പി-സീ വോട്ടര്‍ സര്‍വേയുടെ പ്രവചനം. യു പി എ 69 സീറ്റും എന്‍ ഡി എ 14 സീറ്റും മറ്റുള്ളവര്‍ 46 സീറ്റും നേടുമെന്നുമാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇതേ സര്‍വെ ഫലം പറയുന്നു.

എന്‍ ഡി എ- 233, യു പി എ 167, മറ്റുള്ളവര്‍ 143 എന്നിങ്ങനെയാണ് സര്‍വേ. എന്നാല്‍, ഇന്ത്യ ടുഡേ സര്‍വെ പ്രകാരം എന്‍ ഡി എക്ക് 237, യു പി എ 126, മറ്റുള്ളവര്‍ക്ക് 140 സീറ്റുകളും ലഭിക്കും.

അതേസമയം, കേരളത്തില്‍ ഇടതുപക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പബ്ലിക് ടി വി- സി വോട്ടര്‍ സര്‍വേ ഫലം. 40.1 ശതമാനം വോട്ടുകള്‍ നേടി യു പി എക്ക് 16 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ 19.7 ശതമാനം വോട്ട് നേടിയാലും എന്‍ ഡി എക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല. എല്‍ ഡി എഫ് 29.3 ശതമാനം വോട്ടുകളോടെ നാല് സീറ്റുകള്‍ നേടും.

2019 ലോക്‌സഭയില്‍ തൂക്കുസഭക്കുള്ള സാധ്യതയാണ് സീവോട്ടര്‍ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലും ഇടതു പക്ഷം തകര്‍ന്നടിയുമെന്ന് എ ബി പി- സി വോട്ടര്‍ സര്‍വേ ഫലം പ്രവചിക്കുന്നുണ്ട്. ഇവിടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിവിലുള്ള ആധിപത്യം തുടരും. ആകെയുള്ള 42 സീറ്റില്‍ 34 സീറ്റുകള്‍ തൃണമൂല്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തൃണമൂലിന് ബംഗാളില്‍ 34 സീറ്റാണുള്ളത്. അതേ സമയം ബി ജെ പി ഏഴ് സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും പ്രവചിക്കുന്നുണ്ട്.

ബിഹാറില്‍ മഹാസഖ്യമായി മത്സരിക്കുന്ന കോണ്‍ഗ്രസ്- ആര്‍ ജെ ഡി സഖ്യത്തിന് കനത്ത തിരിച്ചടി പ്രവചിക്കുന്ന സര്‍വേ അഞ്ച് സീറ്റുകളാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. അതേസമയം, ബി ജെ പി- ജെ ഡിയു സഖ്യം 40ല്‍ 35 സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു.
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും 80 സീറ്റുകളില്‍ 51 സീറ്റുകള്‍ നേടുമ്പോള്‍ ബി ജെ പിക്ക് 25 സീറ്റിക്കേ് ചുരുങ്ങും. കോണ്‍ഗ്രസ് നാല് സീറ്റുകള്‍ നേടും. മഹാരാഷ്ട്രയിലും എന്‍ ഡി എ സഖ്യത്തിന് തിരിച്ചടിയാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. 48ല്‍ 28 സീറ്റുകള്‍ യു പി എ നേടുമ്പോള്‍ 20 സീറ്റുകളിലേക്ക് എന്‍ ഡി എചുരുങ്ങും. പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്. ആകെയുള്ള 13 സീറ്റുകളില്‍12 ലും കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുമ്പോള്‍ ഒരു സീറ്റ് മാത്രമേ എന്‍ ഡി എക്ക് ലഭിക്കുകയുള്ളൂ.

ഗുജറാത്തില്‍ 26ല്‍ 24 സീറ്റുകളും ബി ജെ പിക്ക് പ്രവചിക്കുന്ന സര്‍വേ ഇവിടെ രണ്ട് സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് ലഭിക്കൂകയുള്ളൂ. ഗോവയിലെ രണ്ട് ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസും ബി ജെ പിയും പങ്കുവെക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളില്‍ 14 സീറ്റുകള്‍ എന്‍ ഡി എ മുന്നണിക്ക് പ്രവചിക്കുന്ന സര്‍വേ ഒമ്പത് സീറ്റുകളാണ് യു പിഎക്ക് സാധ്യത കല്‍പ്പിക്കുന്നത്. രണ്ടെണ്ണം മറ്റുള്ളവരും നേടും. ഒഡീഷയില്‍ 21 സീറ്റുകളില്‍ ബി ജെ പി 12 സീറ്റുകള്‍ വരെ നേടിയേക്കും. എന്നാല്‍, ഭരണകക്ഷിയായ ബി ജെ ഡിക്ക് ഒമ്പത് സീറ്റുകളിലാണ് സാധ്യതയുള്ളത്. കര്‍ണാടകയില്‍ യു പി എക്കും എന്‍ ഡി എക്കും 14 വീതം സീറ്റുകള്‍ ലഭിക്കും. മധ്യപ്രദേശില്‍ എന്‍ ഡി എക്ക് 23 സീറ്റുകളും യു പി എക്ക് ആറ് സീറ്റുകളും പ്രവചിക്കുന്ന സര്‍വേ ഹരിയാനയിലെ 10 സീറ്റില്‍ ഏഴും എന്‍ ഡി എ നേടുമെന്നും യുപിഎക്ക് മൂന്നും സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും വ്യക്തമാക്കുന്നു.

അതേസമയം യുപി യില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാല്‍ എസ് പി-ബി എസ് പി സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്നാണ് ഇന്ത്യാടുഡേ-കാര്‍വി സര്‍വേ പ്രവചിക്കുന്നത്. ആകെയുള്ള 80 സീറ്റുകളില്‍ 58 എണ്ണവും സഖ്യം നേടുമെന്നും ബിജെപിയുടെ സീറ്റുകള്‍ 18 ആയി ചുരുങ്ങുമെന്നും പറയുന്ന സര്‍വേ കോണ്‍ഗ്രസിന് ഇവിടെ നാലു സീറ്റുകള്‍ പ്രവചിക്കന്നുണ്ട്. വോട്ട് വിഹിതത്തില്‍ എസ് പി-ബി എസ് പി സഖ്യം 43 ശതമാനവും എന്‍ ഡി എ 42 ശതമാനവും നേടും. പ്രിയങ്കാ ഗാന്ധിയെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതിനു മുമ്പാണ് സര്‍വേ നടത്തിയതെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു.