Connect with us

National

സാകിര്‍ നായിക്കിന്റെ 16 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദ സലഫീ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പി എം എല്‍ എ)പ്രകാരമാണ് മുംബൈയിലും പുണെയിലുമുള്ള സ്വത്ത് ഇ ഡി കണ്ടുകെട്ടിയത്. സാകിര്‍ നായിക്കിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പ്രൊവിന്‍ഷ്യല്‍ ഉത്തരവിറക്കിയതായി ഇ ഡി അറിയിച്ചു. ഫണ്ടുകളുടെ സ്രോതസ്സ് മറച്ചുവെക്കാന്‍ ഭാര്യയുടെയും മകന്റെയും മറ്റു ബന്ധുക്കളുടെയും പേരിലേക്ക് മാറ്റിയെന്ന് ഇ ഡി ആരോപിക്കുന്നു.

മുംബൈയിലെ ഫാതിമാ ഹൈറ്റ്‌സ്, ആഫിയാ ഹൈറ്റ്‌സ് എന്നിവയും ഭന്ദൂപ് മേഖലയിലെ പേരിടാത്ത കെട്ടിട സമുച്ചയവും പുണെയിലെ എന്‍ഗ്രാസിയ കെട്ടിടവും കണ്ടുകെട്ടിയവയില്‍ പെടുന്നു. എന്‍ ഐ എ 2017 ഒക്‌ടോബര്‍ 26ന് ഫയല്‍ ചെയ്ത കുറ്റപത്രം അനുസരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. യു എ പി എ അനുസരിച്ചായിരുന്നു എന്‍ ഐ എ കേസ്.

ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. ഇതുവരെ ആകെ 50.49 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. സാക്കിര്‍ നായിക് നിലവില്‍ മലേഷ്യയിലാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

Latest