Connect with us

Kerala

സര്‍ക്കാര്‍ ഭീഷണിക്ക് വഴങ്ങില്ല; അക്രമങ്ങളും വര്‍ഗീയ കലാപങ്ങളും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ അടിച്ചമര്‍ത്തും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമങ്ങളും വര്‍ഗീയ കലാപങ്ങളും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ദിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയും ആര്‍എസ്എസും നടത്തുന്ന സംഘടിതവും ആസൂത്രിതവുമായ അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. കലാപം നടത്തി കേരളത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറയുന്നത് വിചിത്രമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സര്‍ക്കാറിനെതിരെ ഭീഷണിയുയര്‍ത്തുന്നതാണ് ഭരണഘടനാ വിരുദ്ധമെന്നും കുറിപ്പില്‍ മുഖ്യമന്ത്രി പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടു ജനങ്ങളുടെ സ്വൈര്യജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയും ആര്‍എസ്എസും തന്നെയാണു കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്നു പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സുപ്രീംകോടതി വിധിക്കെതിരെ ബിജെപിയും ആര്‍എസ്എസും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്തു ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ല.ആരാധനയുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന ഭരണഘടനാ ബാധ്യതയാണു സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവര്‍, സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നതു വിചിത്രമാണ്. ഭരണാഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സര്‍ക്കാരിനെതിരെ ഭീഷണി ഉയര്‍ത്തുന്നതാണു ഭരണഘടനാ വിരുദ്ധം. ഭരണഘടനയോടു തെല്ലെങ്കിലും കൂറും ജനങ്ങളോടു പ്രതിബദ്ധതയും ഉണ്ടെങ്കില്‍ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണു ബിജെപി ദേശീയ നേതൃത്വം ചെയ്യേണ്ടത്.
സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ചു ജനുവരി മൂന്നിനു നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. നൂറിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളുണ്ടായി. സിപിഎം, സിപിഐ ഓഫിസുകളും ആക്രമിക്കപ്പെട്ടു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകളും പലയിടത്തും ആക്രമണത്തിനിരയായിമാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വ്യാപകമായ ആക്രമണങ്ങളുണ്ടായി. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകളും തല്ലിത്തകര്‍ത്തു. തിരഞ്ഞുപിടിച്ചു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുന്ന സ്ഥിതിയുണ്ടായി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റേയും മറ്റും വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുന്നത്.സംസ്ഥാനത്താകെ 1800 ഓളം കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളില്‍ ജയിലിലായ 700 ലധികം പേരുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ ആരാണു യഥാര്‍ഥ അക്രമികളെന്നു ബോധ്യമാകും. നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനുനേരെ ആര്‍എസ്എസ് നേതാവ് ബോംബ് എറിയുന്ന ചിത്രം പ്രധാന മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ പലയിടത്തും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുളള ഗൂഢാലോചനയും ഇതിന്റെ ഭാഗമായി നടന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണു ശ്രമിക്കുന്നത്. അതു കേരളത്തില്‍ നടക്കില്ല. അക്രമങ്ങളെയും വര്‍ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തും.
അക്രമികളുടെ രാഷ്ട്രീയം നോക്കാതെയുള്ള കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. അക്രമം തടയുകയും സമാധാന ജീവിതം ഉറപ്പാക്കുകയും ചെയ്യേണ്ടതു സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു തരത്തിലുളള ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. കലാപം നടത്തി കേരളത്തില്‍ വേരുറപ്പിക്കാനാകുമോ എന്നാണു സംഘപരിവാര്‍ നോക്കുന്നത്. അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബിജെപി നേതൃത്വം മനസ്സിലാക്കിയാല്‍ നല്ലത്‌