Connect with us

Kerala

വിവാദ നാടകം 'കിതാബ്' പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച് ഏറെ വിവാദം സൃഷ്ടിച്ച മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കിതാബ് എന്ന നാടകം പിന്‍വലിച്ചു. സ്‌കൂള്‍ അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയില്‍ നാടകം അവതരിപ്പിച്ചത്തില്‍ ക്ഷമാപണം നടത്തിയായിരുന്നു സ്‌കൂള്‍ ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പാലും ഒപ്പുവച്ച കുറിപ്പ്.

നാടകം വിവാദമായതോടെ എസ്എസ്എഫ് ജില്ലാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ “കിതാബ്” അവതരിപ്പിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. നാടകത്തിലെ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളിലും പ്രയോഗങ്ങളിലും സംഘടനയുടെ പ്രതിഷേധം അറിയിക്കുകയും നാടകത്തിന്റെ പുനരവതരണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ബോധ്യപ്പെടുത്തുകയായിരുന്നു.

ഒരു പൊതുകലാലയത്തിന്റെ സംവിധാനങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്ത് മുസ്ലിം സമുദായത്തെ കുറിച്ച് അബദ്ധജഡിലമായ മുന്‍വിധികള്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കുന്നതായി നാടകം മാറിയെന്ന് എസ്എസ്എഫ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന്, പ്രിന്‍സിപ്പളിന്റെ കാബിനില്‍ നടന്ന ചര്‍ച്ചയില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സംസ്ഥാന കലോത്സവ വേദിയില്‍ ഇതേ രീതിയില്‍ അവതരിപ്പിക്കില്ലെന്നും തുടര്‍ നടപടികളുണ്ടാവുമെന്നും അധികൃതര്‍ എസ് എസ് എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.

ഇസ്ലാമിക മതദര്‍ശനങ്ങളെ പ്രതി പ്രാഥമിക ധാരണ പോലുമില്ലാത്തവരുടെ തിരക്കഥയാണ് നാടകത്തിന് പിന്നിലുണ്ടായതെങ്കില്‍ പോലും മതവികാരം വ്രണപ്പെടുത്തി കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്നും എസ് എസ് എഫ് ആവശ്യമുന്നയിച്ചു. കഥാകൃത്ത് ഉണ്ണി.ആര്‍ എഴുതിയ “വാങ്കു”മായി നാടകത്തിന് ആശയ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നാടകത്തില്‍ കയറിക്കൂടിയ പല പ്രയോഗങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. കിത്താബ് എന്ന പേരു പോലും ഔചിത്യപരമായിരുന്നില്ല എന്ന് എസ് എസ് എഫ് നേതാക്കളോട് അധികൃതര്‍ പറഞ്ഞു.

നാടക അവതരണത്തില്‍ വന്ന ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രത്യേക വിഭാഗത്തെ വേദനിപ്പിച്ചതായി മനസിലാക്കുന്നു. എന്നാല്‍ ഇത് മന:പൂര്‍വ്വം സംഭവിച്ചതല്ല എന്ന്‌ വിലയിരുത്തുന്നതായും നാടകം പിന്‍വലിച്ച് ഇറക്കിയ കത്തില്‍ അധികൃതര്‍ പറയുന്നു. ആരെയെങ്കിലും വേദനിപ്പിച്ചോ മനസില്‍ മുറിവേല്‍പ്പിച്ചോ ഒരു കലാപ്രവര്‍ത്തനവും നടത്താന്‍ ഇന്നേവരെ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ലയെന്നും അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ചുകൊണ്ട് കിത്താബ് എന്ന നാടകം തുടര്‍ന്നവതരിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നുവെന്നും കുറിപ്പിലുണ്ട്.

സ്‌കൂള്‍ അധികൃതരുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തതിലൂടെ നാടിന്റെ ബഹുസ്വര താല്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തിരിക്കുന്നതെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു.  ഉമറലി വിപി, അനസ് എന്‍പി, മുഹമ്മദ് ശാകിര്‍ സഖാഫി സംസാരിച്ചു.

സ്‌കൂള്‍ അധികൃതരുടെ പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം

കോഴിക്കോട് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്‌കൂള്‍ മലയാള നാടക മത്സരത്തില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കുകയുണ്ടായി. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അംഗീകാരം ഈ നാടകത്തിനു ലഭിച്ച ശേഷമാണ് നാടകത്തെക്കുറിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒരു വിഭാഗത്തെ മോശമായി അവതരിപ്പിക്കാനാണ് നാടകം ശ്രമിച്ചതെന്ന വിമര്‍ശനം വന്ന ഉടനെതന്നെ ഈ നാടകവുമായി ബന്ധപ്പെട്ടവരും സ്‌കൂള്‍ അധികൃതരും ഗൗരവതരമായ ചര്‍ച്ചയും വിശകലനവും നടത്തുകയുണ്ടായി. നാടക അവതരണത്തില്‍ വന്ന ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രത്യേക വിഭാഗത്തെ വേദനിപ്പിച്ചതായി മനസിലാക്കുന്നു. എന്നാല്‍ ഇത് മന:പൂര്‍വ്വം സംഭവിച്ചതല്ല എന്നും വിലയിരുത്തി.

ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പൊതുബോധം എക്കാലത്തും നിലനിര്‍ത്തി വന്നിട്ടുള്ള ഈ വിദ്യാലയം തുടര്‍ന്നും അതു നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ആരെയെങ്കിലും വേദനിപ്പിച്ചോ മനസില്‍ മുറിവേല്‍പ്പിച്ചോ ഒരു കലാപ്രവര്‍ത്തനവും നടത്താന്‍ ഇന്നേവരെ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ല. ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുവിദ്യാലയ അന്തരീക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സ്ഥാപനത്തിന് ഒട്ടും താല്‍പര്യമില്ല.

അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ചുകൊണ്ട് കിത്താബ് എന്ന നാടകം തുടര്‍ന്നവതരിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നു.
കലോത്സവ നാടകവുമായി ഉണ്ടായ വിവാദത്തിന്റെ മറവില്‍ ഈ വിദ്യാലയം ഇന്നേവരെ നേടിയെടുത്ത മുഴുവന്‍ നേട്ടങ്ങളെയും ഇകഴ്ത്തിക്കാണിക്കാനും, ഇതിന്റെ വളര്‍ച്ചയെ തടയാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില തല്‍പരകക്ഷികള്‍ ഇതിനിടയില്‍ നടത്തുന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. അത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു.

ഒരു വിദ്യാലയത്തിന്റെ യശസ്സിന് കോട്ടം തട്ടാതെയും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെയും ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെയും മതനിരപേക്ഷ ആശയത്തിലൂന്നിനിന്നും ഈ സ്ഥാപനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ ഞങ്ങള്‍ക്കു നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.

പ്രിന്‍സിപ്പാള്‍ & ഹെഡ്മാസ്റ്റര്‍
മേമുണ്ട എച്ച എച്ച് എസ് എസ്

Latest