Connect with us

Articles

നവകേരളത്തിന് ഭവന സാക്ഷരത

Published

|

Last Updated

നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തെയാണ് നാം അഭിമുഖീകരിച്ചത്. നിശ്ചയദാര്‍ഢ്യമുളള ഒരു സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന്റെ സംവിധാനങ്ങളും, പൊതു സമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി നഷ്ടത്തിന്റെ തോത് കുറക്കാന്‍ കഴിഞ്ഞു. പ്രളയം വരുത്തിവെച്ച കെടുതികളില്‍ നിന്നും നാം കരകയറുകയാണ്. അടുത്ത ഘട്ടം പുനര്‍ നിര്‍മാണമാണ്. തകര്‍ന്നതെല്ലാം അതേപടി നിര്‍മിക്കലല്ല നവകേരള നിര്‍മിതി.

വിഖ്യാതമായ ഒരോ സംസ്‌കാരത്തിലും അതിന്റെ നിര്‍മാണ വൈഭവം പ്രതിഫലിക്കുന്ന ഒരു വ്യതിരിക്ത ദര്‍ശനമുണ്ട്. അതാത് ജനങ്ങളുടെ കരുത്തും സ്വപ്‌നങ്ങളും തനത് പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സവിശേഷതകളും പ്രതിഫലിക്കുന്നതാണ് ആ ദര്‍ശനങ്ങളെല്ലാം. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ സവിശേഷതയുളള ഒരു പ്രവിശ്യയാണ് കേരളം. 60 ആണ്ട് പൂര്‍ത്തിയാക്കിയ ഐക്യകേരളത്തിന്റെ തനതായ വികസന മാതൃകയുടെ നേട്ടങ്ങളും കോട്ടങ്ങളും നമ്മുടെ ഭവന നിര്‍മാണ മേഖലെയ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. 1957ലെ ഭൂപരിഷ്‌കരണത്തിലൂടെയും 1970ല്‍ ജന്മിത്തം അവസാനിപ്പിച്ചതിലൂടെയും മലയാളി കൈവരിച്ച ആത്മവിശ്വാസവും അഭിമാനബോധവും ഭവന നിര്‍മാണ മേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്. കൂടാതെ മലയാളി ഈ കാലയളവില്‍ ആര്‍ജിച്ച സാമൂഹികവും വൈജ്ഞാനികവും സാമ്പത്തികവുമായ കരുത്ത് വിളംബരം ചെയ്യുന്നതാണ് കേരളത്തില്‍ നിര്‍മിക്കപ്പെട്ട ഭവനങ്ങളെല്ലാം. എന്നാല്‍ ക്രമേണ ആര്‍ഭാടവും പൊങ്ങച്ചവും ഔദ്ധത്യവും നമ്മുടെ മനസ്സിലേക്കും വീടുകളിലേക്കും കടന്നുവന്നു. കമ്പോളവത്കരണത്തിന്റെ രാഷ്ട്രീയം രാജ്യത്തെയാകെ സ്വാധീനിച്ചത് വഴി നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ വിനാശകരമായ മാറ്റങ്ങള്‍ക്കു വിധേയമായി. കൃഷിഭൂമിയും തണ്ണീര്‍ത്തടവും നെല്‍വയലും കാടും കുന്നും മലയും പുഴയും കുളവും കായലും നാം കൈയേറി കെട്ടിടങ്ങളും റോഡുകളും പാലങ്ങളും എയര്‍പോര്‍ട്ടുകളും ബസ് സ്റ്റാന്റുകളും നിര്‍മിച്ചു. പരിസ്ഥിതി സൗഹൃദമല്ലാത്ത വികസന സങ്കല്‍പ്പങ്ങള്‍ക്ക് പിന്നാലെ നടന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥവൃന്ദവും പരിസ്ഥിതി വിരുദ്ധ നിര്‍മാണങ്ങള്‍ക്ക് മാന്യത ചാര്‍ത്തികൊടുത്തു. പക്ഷേ, പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തില്‍ ഈ വികസന കുമിളകളെല്ലാം പൊട്ടിപ്പോകുന്നത് നാം കണ്ടു. പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങാത്ത നിര്‍മിതികളൊന്നും അതിജീവിക്കില്ല എന്ന സമീപകാലപാഠം ആയിരിക്കണം ഇനിയങ്ങോട്ടുളള നമ്മുടെ നിര്‍മാണ പ്രക്രിയക്ക് ദിശാബോധം പകരേണ്ടത്.

പ്രളയത്തിനു ശേഷമുളള ഘട്ടം പുനര്‍നിര്‍മാണമാണ്. നവകേരളത്തില്‍ വെറും ഭവനനിര്‍മാണമല്ല, നവസമൂഹ നിര്‍മാണമാണ് നടക്കേണ്ടത്. വികസന പ്രക്രിയയില്‍ നാം അനുവര്‍ത്തിച്ചു വന്ന തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കണോ, അതോ ഭാവി തലമുറക്ക് ഉപകാരമാകും വിധം പരിസ്ഥിതിക്ക് ഇണങ്ങുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണോ എന്നതാണ് ഇന്നത്തെ ചിന്താവിഷയം. വികസനത്തെ സംബന്ധിച്ചു നമ്മുടെ കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു. പരിസ്ഥിതി സൗഹൃദ വികസന പ്രക്രിയയിലേക്ക് നാം പോകണം. കുന്നുകളേയും മലകളേയും നദികളേയും ചൂഷണം ചെയ്യുന്ന തരത്തിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.

റവന്യൂ വകുപ്പിന്റെ കണക്കനുസരിച്ച് ഏകദേശം 15,000 വീടുകളാണ് ഈ പ്രളയകാലത്ത് പൂര്‍ണമായി തകര്‍ന്നത്. ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 1,25,000 ഓളം വരും. ഇവ വാസയോഗ്യമാക്കണമെങ്കില്‍ വന്‍തോതിലുളള അറ്റകുറ്റപ്പണിയും പുനര്‍നിര്‍മാണവും ആവശ്യമായി വരും. ഭവന നിര്‍മാണ സാമഗ്രികളുടെ വലിയ ആവശ്യമാണ് ഉയര്‍ന്നുവരിക. ഇത് നേരിടുന്നതിന് ബദല്‍ നിര്‍മാണ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.

കേരളത്തിലെ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് നാം തുടര്‍ന്നുവരുന്ന പൊതുശീലത്തിന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആവശ്യത്തിനും സൗകര്യത്തിനുമുളള വീട് എന്നതിനു പകരം ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനും ഉളളത് എന്ന നിലക്ക് വീടുകള്‍ നിര്‍മിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും പാര്‍പ്പിടം ഒരുക്കുക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഭാവിയിലെ വീടുകള്‍ എങ്ങനെയായിരിക്കണമെന്നും എവിടെയായിരിക്കണമെന്നതു സംബന്ധിച്ച് ഒരു പൊതു നിലപാട് രൂപവത്കരിക്കേണ്ടതുണ്ട്. എല്ലാ സ്ഥലങ്ങളിലും അനിയന്ത്രിതമായ തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കാന്‍ ഇനി കഴിയില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്ന നിലപാടായിരിക്കും സര്‍ക്കാര്‍ പൊതുവെ സ്വീകരിക്കുന്നത്. ജനസംഖ്യാ വര്‍ധനവിന് അനുസരണമായി വീടുകളുടെ എണ്ണത്തിനും വര്‍ദ്ധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വീടുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന നിയന്ത്രിക്കാനുളള ഉപാധികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പ്രാഥമികമായി ഭാവിയില്‍ നിര്‍മിക്കുന്ന വീടുകള്‍ ചെലവ് കുറഞ്ഞതും ഊര്‍ജക്ഷമവും പരിസ്ഥിതി സൗഹൃദവും ദുരന്ത പ്രതിരോധ ശേഷിയുളളതും ആയിരിക്കാന്‍ നിഷ്‌ക്കര്‍ഷത പുലര്‍ത്തേണ്ടിയിരിക്കുന്നു. വീടുകളുടെ നിര്‍മാണം എങ്ങനെ, എവിടെ എന്ന കാര്യത്തില്‍ പൊതുസമൂഹവും ഒരു പുനഃരാലോചന നടത്താന്‍ തയ്യാറാകണം. ഭാവിയിലെ ഓരോ നിര്‍മാണ പ്രവര്‍ത്തനവും പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്നതും പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പ്രാപ്തവുമായിരിക്കണം.

പ്രകൃതിവിഭവങ്ങള്‍ നാടിന്റെ പൊതുസമ്പത്താണ്. ധനലഭ്യത പ്രകൃതി വിഭവ ചൂഷണത്തിനുളള ലൈസന്‍സ് അല്ല. അതുകൊണ്ടു തന്നെ ധനം ചെലവഴിക്കാനുളള സാധ്യത ഉണ്ട് എന്നതുകൊണ്ടു മാത്രം പ്രകൃതിവിഭവങ്ങളെ ഇഷ്ടംപോലെ ചൂഷണം ചെയ്ത് കൊണ്ടുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. സാമ്പത്തിക അസമത്വം എന്നത് സാധാരണക്കാരന്റെ തലക്കുമീതെ ഒരു കൂരയെന്നുളള ആഗ്രഹത്തിന് തടസ്സമാകുന്ന വിധത്തിലുളള വിഭവ ദാരിദ്ര്യത്തിനുളള കാരണമാകരുത്. നവകേരള നിര്‍മിതിക്കുളള പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിന് മുന്‍ഗണന നല്‍കും. സാമൂഹികവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഉതകുന്ന ഒരു ഭവന നിര്‍മാണ സംസ്‌കാരം രൂപപ്പെടുത്താനുളള കടമയെക്കുറിച്ചാണ് ലോകപാര്‍പ്പിട ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

റവന്യൂ മന്ത്രി

---- facebook comment plugin here -----

Latest