Connect with us

Status

ഗൂഗിളിന്റെ ഇരുപത് വര്‍ഷങ്ങള്‍

Published

|

Last Updated

ഇന്റര്‍നെറ്റ് ചരിത്രത്തിന്റെ തന്നെ ഗതി മാറ്റിയ സുപ്രധാന ദിനമാണ് സെപ്തംബര്‍ 4, 1998. 20 വര്‍ഷം മുമ്പ് ഈ ദിവസമാണ് ലോകത്തെ ഏറ്റവും പ്രചാരമേറിയ സെര്‍ച്ച് എന്‍ജിന്‍ ഗൂഗിള്‍ സ്ഥാപിതമായത്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കുന്നത്.

പി എച്ച് ഡി വിദ്യാര്‍ഥികളായ ലാറി പേജിന്റെയും സെര്‍ജി ബ്രിന്നിന്റെയും ഗവേഷണ വിഷയമായാണ് ഗൂഗിളെന്ന ആശയത്തിന്റെ ഉദയം. വേള്‍ഡ് വൈഡ് വെബിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയായിരുന്നു ലക്ഷ്യം. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിന് അനുസരിച്ച് ഇന്റര്‍നെറ്റ് വഴിയുള്ള തിരച്ചില്‍ ക്രമീകരിക്കാമോ എന്നതായിരുന്നു ആദ്യത്തെ പരീക്ഷണം. ബാക്ക് ലിങ്കുകളില്‍ നിന്ന് സെര്‍ച്ച് ഫലങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ ബാക് റബ് എന്നാണ് പുതിയ സെര്‍ച്ച് രീതിക്ക് ലാറിയും സെര്‍ജിയും നല്‍കിയ പേര്. പേജ് റാങ്ക് ഉപയോഗിച്ചുള്ള തിരച്ചില്‍ മുമ്പുണ്ടായിരുന്ന സംവിധാനങ്ങളെക്കാള്‍ ഫലപ്രദമാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു.

സെര്‍ച്ച് എന്‍ജിന് പേരായി ഒന്നിന് ശേഷം നൂറ് പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കുന്ന ഗൂഗിള്‍ എന്ന പദം നല്‍കാനായിരുന്നു ആലോചന. എണ്ണിയാല്‍ ഒടുങ്ങാത്ത വിവരം ലഭിക്കുന്ന ഇടം എന്ന അര്‍ഥം. പക്ഷേ, അക്ഷരപിശകില്‍ നിന്ന് പിന്നീട് ഗൂഗിള്‍ എന്ന പേരും പിറവിയെടുത്തു. പരീക്ഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതോടെ ഗൂഗിളിന്റെ ആദ്യത്തെ വേര്‍ഷന്‍ 1996 ആഗസ്തില്‍ സ്റ്റാന്‍ഫോര്‍ഡ് വെബ്‌സൈറ്റില്‍ പുറത്തിറങ്ങി. 1997 സെപ്തംബര്‍ 15ന് ഗൂഗിള്‍. കോം എന്ന ഡൊമെയ്ന്‍ നെയിം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തൊട്ടടുത്ത വര്‍ഷം സെപ്തംബര്‍ നാലിന് ലാറിയും സെര്‍ജിയും സുഹൃത്തിന്റെ ഗാരേജില്‍ തങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ലളിതമായ രൂപകല്‍പ്പനയായിരുന്നു ഗൂഗിളിന്റെ പ്രധാന ആകര്‍ഷണം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ഗൂഗിള്‍ പ്രസിദ്ധമായി. പരസ്യങ്ങള്‍ കൂടി നല്‍കാന്‍ തുടങ്ങിയതോടെ വരുമാനവും വര്‍ധിച്ചു. 60,000ത്തിലധികം ജീവനക്കാരുമായി 50ലധികം രാജ്യങ്ങളില്‍ ഓഫീസുകളുള്ള ഗൂഗിളിന് അസംഖ്യം ഉപഭോക്താക്കളാണുള്ളത്.

വിവരശേഖരത്തിനുള്ള പ്രധാന ഉപാധിയായി ഇന്റര്‍നെറ്റിനെ മാറ്റിയത് ഗൂഗിളാണ്. ഗൂഗിളില്ലാതെയുള്ള ഇന്റര്‍നെറ്റ് ഉപയോഗം ചിന്തിക്കാന്‍ പോലും കഴിയാത്ത കാലമാണിത്. യൂട്യൂബും ആന്‍ഡ്രോയിഡും തുടങ്ങി ഗൂഗിള്‍ ഹോമില്‍ വരെയെത്തി നില്‍ക്കുന്നു സെര്‍ച്ച് എന്‍ജിന്റെ വളര്‍ച്ച. ഗൂഗിള്‍ ചെയ്യുക എന്നത് ഇന്നൊരു ജീവിതരീതിയായി.

മെച്ചപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ ഫീഡിനെ പരിഷ്‌കരിച്ച് “ഡിസ്‌കവറാ”ക്കാനുള്ള പദ്ധതികളും കമ്പനി ആരംഭിച്ചു. ഇതോടെ ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഗൂഗിള്‍ അടിമുടിയൊന്ന് മാറും. ഉപയോക്താക്കള്‍ തിരഞ്ഞില്ലെങ്കില്‍ പോലും സഹായകമാവുന്ന വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടുകൂടി “ഫീഡ്” സംവിധാനം കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ നല്‍കിത്തുടങ്ങിയത്. ഡിസ്‌കവര്‍ വരുന്നതോടെ ഉപയോക്താവിന്റെ താത്പര്യങ്ങളെ വളരെ വേഗത്തില്‍ തിരിച്ചറിയാനും ഏറ്റവും മികച്ച ഫലം നല്‍കാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ തുറക്കുമ്പോഴേ ഇനിമുതല്‍ വരിവരിയായി സ്ഥാനം പിടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിത്രങ്ങളും ലേഖനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്. ഭാഷാഭേദമുള്ളവര്‍ക്കും കാര്യങ്ങള്‍ വേഗത്തില്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോകാതെ തന്നെ വിവരം ലഭ്യമാവുകയും ചെയ്യുമെന്നതാണ് ഇതിന്റെ സവിശേഷത.

ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് യാത്രാ വിവരങ്ങളും ഫ്‌ളൈറ്റ് വിവരങ്ങളും മറ്റും ലഭ്യമാക്കുന്നതിലൂടെ വിപണിയിലും സാന്നിധ്യം ശക്തമാക്കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. 1998 സെപ്തംബറില്‍ തുടങ്ങിയ ഗൂഗിള്‍ ഇന്ന് ലോകമെമ്പാടും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മാപ്പുകള്‍, ജി മെയില്‍, ക്രോം ഇന്റര്‍നെറ്റ് ബ്രൗസര്‍, ആന്‍ഡ്രോയിഡ് ഡിവൈസ് ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയവയാണ് ഗൂഗിള്‍ നല്‍കിവരുന്ന പ്രധാന സേവനങ്ങള്‍. 2004ലോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ എത്തിയ ഗൂഗിളിന്റെ ഒരു ഓഹരിക്ക് 85 ഡോളറായിരുന്നു മൂല്യമെങ്കില്‍ ഇന്നത് 1000 ഡോളറിന് മുകളിലാണ്. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.

അറിവനുഭവങ്ങളില്‍ ഏറ്റവും വേഗതയോടെയും ആധികാരികതയോടെയും നിത്യജീവിതത്തില്‍ ഇടപെടുന്ന സാന്നിധ്യമാണ് ഇന്ന് ഗൂഗിള്‍. നവസാങ്കേതിക വിദ്യയുടെ ജനകീയ മുഖം കൂടിയായ ഗൂഗിള്‍ വരും കാലങ്ങളില്‍ അവശ്വസനീയമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.
.

Latest