Ongoing News
നാട്ടിന്‍പുറങ്ങള്‍ സത്യമായും സഹിക്കുകയാണ്
ബി ആര്‍ അംബേദ്കറെ സംബന്ധിച്ച ആര്‍ എസ് എസ് കാഴ്ചപ്പാട് എന്താണ്? യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയെ എതിര്‍ത്തിട്ടുണ്ട് ആര്‍ എസ് എസ്. ഭരണഘടനയുടെ പ്രധാന ശില്‍പ്പിയാകട്ടെ അംബേദ്കറും. ഹിന്ദു കുടുംബ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള അംബേദ്കറുടെ ശ്രമത്തെ ആര്‍ എസ് എസ് എതിര്‍ത്തിരുന്നുവെന്നതും എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഭൂതകാലം എന്തായിരുന്നാലും, അംബേദ്കര്‍ ഇപ്പോഴൊരു ഹീറോയാണ്.
പക്ഷെ, അംബേദ്കര്‍ ഹിന്ദുവിരുദ്ധനായിരുന്നു. ഹിന്ദുയിസത്തിന്റെ സത്തയായ ജാതി വ്യവസ്ഥ ഘോര പിശാചാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. മരണത്തിന് മുമ്പെ ഹിന്ദുയിസം അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ, ഹിന്ദുത്വയും ഹിന്ദുയിസവും തമ്മില്‍ ക്രമേണ ഒരു പോരാട്ടമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദുക്കളുടെ ഐക്യമാണ് ഹിന്ദുത്വ ഊന്നുന്നതെങ്കിലും കാര്യങ്ങളുടെ യഥാര്‍ഥ വശം വളരെ വ്യത്യസ്തമാണ്. ഒരു ഉദാഹരണം പറയാം. സമത്വ ആശയസംഹിതയെ തുടര്‍ന്ന്, ആര്‍ എസ് എസ് ആചാര്യനും പാഞ്ചജന്യ, ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ തരുണ്‍ വിജയ്, ഒരിക്കല്‍ ചില ദളിതുകളെ മധ്യേന്ത്യയിലെ ഒരു ക്ഷേത്രത്തിലേക്ക് നയിച്ചു. അദ്ദേഹത്തിന് മര്‍ദനമേറ്റു. ആര്‍ എസ് എസ് കുടുംബത്തിലെ ചിലര്‍ അദ്ദേഹത്തിന് വാക്കാല്‍ പിന്തുണ കൊടുത്തു. അവര്‍ ശാന്തരായി നിലകൊണ്ടു. ഈ വിഷയം പ്രധാനിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പ്രധാന ചോദ്യമിതായിരുന്നു: സമത്വ ഹിന്ദു സമൂഹമെന്ന നിലക്ക് നീങ്ങുകയാണെങ്കില്‍ ഊനംതട്ടാതെ എങ്ങനെ സംഘടനയെ സംരക്ഷിക്കാം?
ലിംഗം, കുടുംബം പരിശോധിക്കാം. ശ്രേഷ്ഠയായ ഹിന്ദു നാരി (വനിത)യെ സംബന്ധിച്ച ആര്‍ എസ് എസ് കാഴ്ചപ്പാട് എന്താണ്?
ഒരു ഭാര്യയോ മാതാവോ ആയിരിക്കുകയാണ് സ്ത്രീകളുടെ മാതൃകാപരമായ പങ്കെന്ന് ഗോള്‍വാള്‍ക്കര്‍ എഴുത്തുകളില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതേസമയം, ഝാന്‍സിയിലെ റാണിയെയും 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ അവരുടെ വീരേതിഹാസ പോരാട്ടത്തെയും ബിംബവത്കരിക്കുന്ന ഒരു ചിന്താധാരയുമുണ്ട്. രണ്ട് ചിത്രങ്ങളും നിലനില്‍ക്കുന്നു.
കല്യാണത്തിന് ശേഷം ഒരു സ്ത്രീ അതീവ ദുഃഖിതയായാല്‍, വിവാഹ മോചനത്തിനുള്ള അവകാശമുണ്ടോ?
വിവാഹമോചിതരായ ആര്‍ ആര്‍ എസ് സ്ത്രീകളെ എനിക്കറിയാം. അതേസമയം, കുടുംബത്തിന്റെ മൂല്യത്തിലും അതില്‍ സ്ത്രീക്കുള്ള പങ്കുമാണ് ആര്‍ എസ് എസ് കൂടുതലായി ഊന്നുന്നത് എന്നതില്‍ സംശയമില്ല.
അവസാനമായി, ആര്‍ എസ് എസും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തിലേക്ക് വരാം. “ഏക് ഹസാര്‍ സാല്‍ കി ഗുലാമി” (അടിമത്തത്തിന്റെ ആയിരം വര്‍ഷങ്ങള്‍) എന്ന വാക്യം ഗോള്‍വാള്‍ക്കര്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചതായി താങ്കളുടെ പുസ്തകത്തില്‍ പറയുന്നു. ദ്യോറാസ് അത് മാറ്റി, 1979ല്‍ മുസ്‌ലിംകള്‍ക്ക് നേരെയും ആര്‍ എസ് എസ് വാതിലുകള്‍ തുറന്നുവെന്നും താങ്കള്‍ പറയുന്നുണ്ട്. “ബാരഹ് സൗ സാല്‍ കി ഗുലാമി” (1200 വര്‍ഷത്തെ അടിമത്തം) എന്ന പ്രയോഗമാണ് നരേന്ദ്ര മോദി പലപ്പോഴും നടത്തുന്നത്. ദ്യോറാസ് പക്ഷത്തേക്കാള്‍ ഗോള്‍വാള്‍ക്കറിസത്തോടാണ് അത് അടുത്തുനില്‍ക്കുന്നത്. ഏത് തലത്തിലായാലും, ഗോള്‍വാള്‍ക്കറിന്റെയും മോദിയുടെയും പ്രസ്താവനകളുടെ സൂചന, എട്ടാം നൂറ്റാണ്ടില്‍ സിന്ധിലോ പതിനൊന്നാം നൂറ്റാണ്ടില്‍ ഡല്‍ഹിയിലോ മുസ്‌ലിം ഭരണാധികാരികള്‍ എത്തിയത് മുതലാണ് ഇന്ത്യയുടെ കോളനിവത്കരണം ആരംഭിച്ചത് എന്നാണ്. 1757ല്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ കോളനിവത്കരണം ആരംഭിച്ചതെന്ന ചരിത്രകാരന്മാരുടെ വാദത്തിന് എതിരാണിത്. ഡല്‍ഹി സുല്‍ത്താന്മാരുടെയോ മുഗള്‍ കാലഘട്ടമോ കോളനിവത്കരണത്തിന്റെ കാലമായിരുന്നില്ല. മുഗള്‍ രാജാക്കന്മാര്‍ സ്വയം ഇന്ത്യന്‍വത്കരിച്ചിട്ടുണ്ട്. അക്രമണോത്സുകമെന്ന് കരുതപ്പെട്ട ബാബറും ഔറംഗസേബും രജപുതുകളെ വിവാഹം കഴിക്കുകയും ഇന്ത്യയോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കുകയും ചെയ്തു. പക്ഷെ ബ്രിട്ടീഷുകാര്‍ സ്വയം ഇന്ത്യന്‍വത്കരിക്കപ്പെട്ടില്ല. അവരാണ് യഥാര്‍ഥ കോളനിവത്കരണക്കാര്‍. പിന്നെങ്ങനെ മുഗള്‍ കോളനിവത്കരണമെന്ന പ്രയോഗത്തെ ന്യായീകരിക്കാനാകും?
ബ്രിട്ടീഷുകാര്‍ക്കും മുഗളന്മാര്‍ക്കുമിടയിലെ വ്യത്യാസത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരോ പ്രചാരക്മാര്‍ പോലുമോ എതിര്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ആര്‍ എസ് എസില്‍ ചേരാന്‍ ദ്യോറാസ് മുസ്‌ലിംകളെ ക്ഷണിച്ചപ്പോള്‍, മുസ്‌ലിംകള്‍ അധികവും ഇന്ത്യയില്‍ ജനിച്ചവരാണെന്നും അതിനാല്‍ ഇന്ത്യക്കാരാണെന്നുമായിരുന്നു.
പക്ഷെ അത്തരം ആശയപരമായ വികസനമുണ്ടെങ്കിലും ഗോള്‍വാള്‍ക്കര്‍ ധാരണയിലേക്ക് പ്രധാനമന്ത്രി മോദിയെത്തി.
ഇവിടെ വ്യക്തമായും പൊതുവായ പ്രശ്‌നമുണ്ട്. മുസ്‌ലിംകള്‍ ആര്‍ എസ് എസിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്ന ആര്‍ എസ് എസ് ആചാര്യന്മാര്‍ പോലും ഇന്ത്യയുടെ ചരിത്ര സംസ്‌കാരം സ്വീകരിക്കാന്‍ താത്പര്യപ്പെടും.
പക്ഷെ, ഇന്ത്യയുടെ ചരിത്ര സംസ്‌കാരത്തിന്- കല, ഭാഷകള്‍, ദൈനംദിന ചര്യ, കവിത, വാസ്തുശില്‍പ്പം, സംഗീതം- വലിയ തോതില്‍ മുസ്‌ലിം സംഭാവനകളുണ്ടായിട്ടുണ്ട്.
സമ്മതിക്കുന്നു. പക്ഷെ, തെക്കേയിന്ത്യന്‍ മുസ്‌ലിംകളും ഇന്തോനേഷ്യന്‍ മുസ്‌ലിംകളുമാണ് യഥാര്‍ഥ മുസ്‌ലിംകളെന്ന് അവര്‍ വാദിക്കുന്നത് തുടരും. തെക്കേയിന്ത്യന്‍ മുസ്‌ലിംകള്‍ പ്രാദേശിക ഭാഷകളാണ് സംസാരിക്കുന്നത്. പ്രാഥമികമായി മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയുടെ ദേശീയ ഇതിഹാസം രാമായണമാണ്.
പക്ഷെ, വടക്കേയിന്ത്യയില്‍ വ്യാപകമായി സംസാരിക്കുന്ന ഉറുദു ഇന്ത്യന്‍ ഭാഷയല്ലന്നല്ലേ അത് സൂചിപ്പിക്കുന്നത്. അത് സ്വീകരിക്കാന്‍ പ്രയാസമുണ്ട്. ഉറുദുവിന്റെ ജന്മസ്ഥലം മിഡില്‍ ഈസ്റ്റല്ല.
അതെ.
മറ്റൊരു പ്രധാന വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ദ്യോറാസിന് ശേഷം മുസ്‌ലിംകള്‍ ഇന്ത്യക്കാരായി തത്വത്തില്‍ സ്വീകരിക്കപ്പെടുകയും ആര്‍ എസ് എസിലും ബി ജെ പിയിലും അവര്‍ സ്വാഗതവും ചെയ്യപ്പെട്ടെങ്കില്‍, പിന്നെങ്ങനെയാണ് 19 ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിക്ക് പോലും ബി ജെ പി ടിക്കറ്റ് നല്‍കാതിരുന്നത്? സംഘടനയിലേക്ക് അവരെ സ്വാഗതം ചെയ്യുന്നു, പക്ഷെ ഒരു മണ്ഡലത്തെ പോലും പ്രതിനിധാനം ചെയ്യാന്‍ അനുവദിച്ചതുമില്ല.
സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ വിജയമെന്നത് പ്രാഥമിക ഘടകമാണ്. രാഷ്ട്രീയ സീറ്റുകളില്‍ കൂടുതല്‍ മുസ്‌ലിംകളെ നാമനിര്‍ദേശം ചെയ്യുന്നില്ലേയെന്ന് ബി ജെ പി നേതാക്കളോട് ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടുണ്ട്. അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല എന്നതായിരുന്നു സ്ഥിരമായ മറുപടി. സ്വന്തം താത്വിക പരിണാമത്തില്‍ അവര്‍ വിശ്വസിക്കുന്നുവെങ്കില്‍ മുസ്‌ലിം താത്പര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട് പ്രതിനിധാനം ചെയ്യണമെന്നതാണ് എന്റെ അഭിപ്രായം.
ഇനി നമുക്ക് ഈയടുത്ത തല്ലിക്കൊല്ലലുകളിലേക്ക് വരാം. ആര്‍ എസ് എസിലെയും ബി ജെ പിയിലെയും ഉയര്‍ന്ന തട്ടിലുള്ളവര്‍ തല്ലിക്കൊല്ലലുകളെ അംഗീകരിക്കുന്നില്ലെന്ന് താങ്കളുടെ പുസ്തകം പറയുന്നു. പക്ഷെ, ഇനി പറയാന്‍ പോകുന്നവയുമായി താങ്കളുടെ അവകാശവാദം എങ്ങനെ സമരസപ്പെടും: തല്ലിക്കൊല്ലലില്‍ ഏര്‍പ്പെട്ടവരോട് മോദി സര്‍ക്കാറിലെ മന്ത്രിമാര്‍ അനുകമ്പ പ്രകടിപ്പിച്ചിട്ടുണ്ട്. തല്ലിക്കൊല്ലല്‍ പ്രതികളെ (ജാമ്യത്തിന് ശേഷമാണെങ്കിലും) മാലയിട്ട് സ്വീകരിക്കുക പോലുമുണ്ടായിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രി അവരെ ഏറ്റെടുത്തിട്ടില്ല. തല്ലിക്കൊല്ലലിനെതിരെ പ്രധാനമന്ത്രി സംസാരിച്ചിട്ടില്ലെങ്കിലും, ദളിതുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശക്തമായ ആക്ഷേപം വന്നു. ആള്‍ക്കൂട്ടങ്ങള്‍ മുസ്‌ലിംകളെ ആക്രമിക്കുമ്പോള്‍ അദ്ദേഹം അലസമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നത്.
നിങ്ങള്‍ പറയുന്ന മുസ്‌ലിം- ദളിത് വ്യത്യാസത്തെ പറ്റി ഞാന്‍ വ്യക്തമായി ചിന്തിച്ചിട്ടില്ല. പുസ്തകത്തിലും അത് പറയുന്നില്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യവസ്ഥാപിതമായി ചിന്തിക്കും.
ഇനി അവസാന ചോദ്യം. മുന്നോട്ടുള്ള ഗമനത്തില്‍ ആര്‍ എസ് എസ്/ ബി ജെ പി അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
മൂന്ന് പ്രധാന വെല്ലുവിളികളാണുള്ളതെന്ന് ഞാന്‍ കരുതുന്നു. ഹിന്ദുത്വയും ഹിന്ദൂയിസവും തമ്മിലുള്ള പോരാട്ടമായിരിക്കും അതില്‍ ആദ്യത്തേത്. സദാചാര പോലീസിംഗുകാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് രണ്ടാമത്തെത്. ഇന്ത്യയുടെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയില്‍ നഗര- ഗ്രാമ വിടവ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് അവസാനത്തേത്. നാട്ടിന്‍പുറങ്ങള്‍ സത്യമായും സഹിക്കുക തന്നെയാണ്.
(അവസാനിച്ചു.)
മൊഴിമാറ്റം: പി എ കബീര്‍
.