Connect with us

International

സുനാമി: ഇന്തോനേഷ്യയില്‍ മരണം ആയിരത്തിലേക്ക്

Published

|

Last Updated

ജക്കാര്‍ത്ത:ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും ദുരന്തം വിതച്ച ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 832 ആയി ഉയര്‍ന്നു. പാലുവില്‍ 821 പേരും ദൊങ്കലയില്‍ 11 പേരും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. സിഗി, ബൗതോംഗ് നഗരങ്ങളുമായുള്ള ആശയ വിനിമയം ഭാഗികമായി മാത്രമേ സാധിക്കുന്നുള്ളൂ എന്നതിനാല്‍ അവിടങ്ങളിലെ ദുരന്തതീവ്രതയുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. മത്സ്യബന്ധന പട്ടണമായ ദൊങ്കലയിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് സുഗമമായി എത്തിച്ചേരാന്‍ കഴിയുന്നില്ല.

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയാണ് 7.5 തീവ്രതയില്‍ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് തീരദേശ നഗരമായ പാലുവില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിക്കുകയായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും മറ്റും ഇപ്പോഴും നിരവധി ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ നുഗ്രോഹോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 832 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും യഥാര്‍ഥ മരണ സംഖ്യ ആയിരം കവിയുമെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് യൂസുഫ് കല്ല അറിയിച്ചു.

ആധുനിക സംവിധാനങ്ങളുടെ അപര്യാപ്തത ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് വലിയ മെഷീനുകള്‍ ആവശ്യമായി വരുമെന്ന് നാഷനല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി മേധാവി മുഹമ്മദ് സൈയോഗി പറഞ്ഞു. ഏതാണ്ട് 16 ലക്ഷം ആളുകളെയാണ് ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും ബാധിച്ചിരിക്കുന്നതെന്നാണ് റെഡ് ക്രോസിന്റെ വിലയിരുത്തല്‍. സുനാമി ഏറ്റവും രൂക്ഷമായി ബാധിച്ച പാലുവിലെ വിനോദ സഞ്ചാര കേന്ദ്രമായ തലിസെ ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പ്രസിഡന്റ് ജോകോ വിദോദ സന്ദര്‍ശിച്ചു. വാര്‍ത്താവിനിമയം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കണമെന്നത് വലിയ വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

3.4 ലക്ഷം ജനസഖ്യയുള്ള പാലുവില്‍ നിന്ന് നിരവധി പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാലുവില്‍ തകര്‍ന്ന ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇവരില്‍ 24 പേരെ രക്ഷാപ്രവര്‍ത്തകര്‍ കൈകള്‍ കൊണ്ട് അവശിഷ്ടം നീക്കിയാണ് വീണ്ടെടുത്തത്. സുനാമി ആഞ്ഞടിച്ച ദൊങ്കലയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ ഇന്തോനേഷ്യയുടെ മെട്രോ ടി വി സംപ്രേക്ഷണം ചെയ്തു. പ്രദേശത്ത് നിന്ന് കെട്ടിടങ്ങളും മറ്റും തുടച്ചുനീക്കപ്പെടുകയായിരുന്നു. ദുരന്തത്തില്‍ ഒറ്റപ്പെട്ട പലയിടങ്ങളിലും കടുത്ത കുടിവെള്ള- ഭക്ഷ്യ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. തലസ്ഥാന നഗരമായ ജക്കാര്‍ത്തയില്‍ നിന്ന് പാലു വിമാനത്താവളത്തിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍, ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ ഇവ യഥാസമയം വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. പരുക്കേറ്റവരെയും രോഗികളെയും തുറന്ന സ്ഥലത്ത് വെച്ചാണ് ചികിത്സിക്കുന്നത്.

അത്യാവശ്യമായി ടെന്റ്, മരുന്ന്, ആരോഗ്യ പ്രവര്‍ത്തകര്‍, പുതപ്പുകള്‍ എന്നിവ ലഭ്യാമാക്കണമെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്തോനേഷ്യന്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ മേധാവി കൊമാംഗ് ആവശ്യപ്പെട്ടു.

Latest