Connect with us

Gulf

മക്കയില്‍ നിന്ന് മദീനയിലേക്ക് രണ്ട് ഇനി മണിക്കൂര്‍ മാത്രം; ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ പ്രവര്‍ത്തനം ആരംഭിച്ചു

Published

|

Last Updated

റിയാദ്: ലോക മുസ്‌ലിംകളുടെ രണ്ട് വിശുദ്ധ ഗേഹങ്ങളായി അറിയപ്പെടുന്ന മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ വര്‍ഷവും ഈ വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ യാത്ര സൗകര്യപ്രദവും മെച്ചപ്പെട്ടതുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് സഊദി മുന്നിട്ടിറങ്ങിയത്. ജിദ്ദയിലെ റെഡ് സീ സിറ്റി വഴിയാണ് റെയില്‍വേ ലൈന്‍ സംവിധാനിച്ചിരിക്കുന്നത്. 450 കിലോമീറ്റര്‍ ദൂരമുള്ള അത്യാധുനിക റെയില്‍വേ സര്‍വീസിന്റെ ഉദ്ഘാടനം സല്‍മാന്‍ രാജാവ് നിര്‍വഹിച്ചു.

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് ഇതുവഴി ട്രെയിനുകള്‍ സഞ്ചരിക്കുക. 35 ട്രെയിനുകള്‍ ഇരു നഗരത്തിനുമിടയില്‍ സര്‍വീസ് നടത്തുന്നതിനായി സംവിധാനിച്ചിട്ടുണ്ട്. ഈ റെയില്‍വേ ഇരു ഹറമുകളുടെയും ഇടയില്‍ യാത്രാ സമയം ചുരുക്കുന്നതിന് സഹായിക്കും. നേരത്തെ മക്കയില്‍ നിന്ന് മദീനയിലേക്ക് എത്താന്‍ ചുരുങ്ങിയത് എഞ്ച് മണിക്കൂറെങ്കിലും വേണ്ടിയിരുന്നു. ഇത് രണ്ട് മണിക്കൂറായി ചുരുങ്ങും. ഇരു ഹറമുകളുടെയും ഇടയിലുള്ള യാത്ര ഇനിമുതല്‍ എളുപ്പവും വേഗത്തിലും ആകുമെന്ന് ഗതാഗത മന്ത്രി നബീല്‍ അല്‍ അമൗദി ജിദ്ദയില്‍ വെച്ച് പറഞ്ഞു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കാനുള്ള സഊദി ഭരണകൂടത്തിന്റെ പ്രതിബദ്ധത വിളിച്ചോതുന്നതാണ് പുതിയ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിക്ക് മൊത്തം 16 ബില്യന്‍ ഡോളര്‍ ചെലവ് ഉണ്ട്. മക്കക്കും മദീനക്കും ഇടയില്‍ ജിദ്ദ, കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി, കിംഗ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുള്ളത്. അടുത്ത തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഈ വര്‍ഷം അവസാനം വരെ ദിനംപ്രതി എട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തും.

Latest