Connect with us

National

വെളിപ്പെടുത്തലില്‍ ഉറച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്റ്; മോദി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളികളാക്കാന്‍ നിര്‍ബന്ധിച്ചത് നരേന്ദ്ര മോദി സര്‍ക്കാറാണെന്ന തന്റെ വെളിപ്പെടുത്തലില്‍ ഉറച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ്. ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിക്കവേയാണ് ഒലോന്ദിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഓലോന്ദിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് കടന്നാക്രമച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒലോന്ദിന്റെ വെളിപ്പെടുത്തല്‍ സത്യമാണോ കള്ളമാണോ എന്ന പ്രധാനമന്ത്രി പറയണമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നും രാഹുല്‍ ആരോപിച്ചു.

സത്യങ്ങള്‍ ഒരോന്നും തെളിയുകയാണ്. മോദി കള്ളനെന്നാണ് ഓലോന്ദ് വിളിച്ചത്. എന്നിട്ടും അദ്ദേഹം ഇപ്പോള്‍ മൗനത്തിലാണ്. റഫാല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോദി അനില്‍ അംബാനിക്ക് നല്‍കിയത്. മോദി വ്യക്തിപരമായാണ് അനില്‍ അംബാനിയെ സഹായിച്ചത്. രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണമാണിത്. വിമാനവില രഹസ്യമാക്കേണ്ട ഒന്നല്ല എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തെ തന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അതും രഹസ്യമാക്കി വെച്ചു. റാഫേല്‍ ഇടപാടില്‍ നൂറ് ശതമാനം അഴിമതി നടന്നിട്ടുണ്ട്. സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണത്തിന് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളികളാക്കാന്‍ നിര്‍ബന്ധിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമത്തില്‍ വന്ന വാര്‍ത്ത സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് ട്വീറ്റ് ചെയ്തത്. ഫ്രാന്‍സ് ഗവണ്‍മെന്റിനോ, വിമാനനിര്‍മാണ കമ്പനിയായ ഡാസാള്‍ട്ടിനോ അംബാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നാണ് വാര്‍ത്ത പറയുന്നത്.