Connect with us

Kerala

കന്യാസ്ത്രീ പീഡനം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കന്യാസ്ത്രീയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതായി കോട്ടയം എസ് പി ഹരിശങ്കര്‍ അറിയിച്ചു. ബിഷപ്പിനെതിരെ കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ബലാത്സംഗം, ഭീഷണി, പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് വൈദ്യ പരിശോധനക്ക് വിധേയനാക്കുന്ന ബിഷപ്പിനെ കോട്ടയം പോലീസ് ക്ലബില്‍ എത്തിക്കും. കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കുകയെന്നും എസ്പി അറിയിച്ചു.

നേരത്തെ ബിഷപ്പിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. ബലാത്സംഗം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതി ശരിയാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ലൈംഗിക ശേഷി പരിശോധന ഉള്‍പ്പെടെ നടത്തും. അത് അന്വേഷണത്തിന്റെ ഭാഗമാണ്. ചില ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലൈംഗിക പീഡനക്കേസില്‍ ഇന്ത്യയില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് ഇതാദ്യമായാണ്.
ഇന്ന് ആറ് മണിയോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫീസിലെ ഹൈടെക്ക് സെല്ലില്‍ മൂന്ന് ദിവസമായി ബിഷപ്പിനെ ചോദ്യം ചെയ്തുവരികയായിരുന്നു. എന്നാല്‍, ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുന്ന നിലപാടാണ് ബിഷപ്പ് സ്വീകരിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന് പലപ്പോഴും ഉത്തരം മുട്ടി. മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസ് അക്കമിട്ട് നിരത്തിയതോടെ ബിഷപ്പ് പൂര്‍ണമായും സമ്മര്‍ദത്തിലായി.

സംഭവം നടന്നതായി കന്യാസ്ത്രീ ആരോപിച്ച 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിന് മുന്നില്‍വെച്ചു. കന്യാസ്ത്രീയെ പരിചയമില്ലെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നുമുള്ള ബിഷപ്പിന്റെ വാദം തെളിവുകള്‍ നിരത്തി പോലീസ് പൊളിച്ചു.
സ്വകാര്യ ചടങ്ങില്‍ കന്യാസ്ത്രീ ബിഷപ്പിനോട് അടുത്തിടപഴകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിഷപ്പ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതും ബിഷപ്പിനെ കുഴപ്പിച്ചു.

---- facebook comment plugin here -----

Latest