Kerala
ബിഷപ്പിനെ വ്യാഴാഴ്ചയും ചോദ്യം ചെയ്യും; പരാതിക്ക് പിന്നിൽ വ്യക്തിവെെരാഗ്യമെന്ന് മൊഴി
കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് ആറ് മണിയോടെയാണ് സമാപിച്ചത്. നാളെ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലുമായി ബിഷപ്പ് സഹകരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ താന്‍ നിരപരാധിയാണെന്ന് ചോദ്യം ചെയ്യലിൽ ബിഷപ്പ് ആവര്‍ത്തിച്ചു. വ്യക്തിവൈരാഗ്യം മൂലമാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ താന്‍ മഠത്തില്‍ താമസിച്ചിട്ടില്ല. മെയ് അഞ്ചിന് മഠത്തില്‍ പോയെങ്കിലും അന്ന് അവിടെ താമാസിച്ചിട്ടില്ല. പരാതി ദുരുദ്ദേശപരമാണെന്നും ബിഷപ്പ് പറഞ്ഞു.
ത്യപ്പൂണിത്തറ ഹൈടെക് ഓഫീസ് സെല്ലില്‍ രാവിലെ 11നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അതേ സമയം അറസ്റ്റ് വേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.