Connect with us

Kerala

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി അദാലത്ത്; വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഒരിടത്തുനിന്ന് ലഭിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുന്നതിനായി അദാലത്ത് നടത്തും. സംസ്ഥാന വിവരസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്‌സ് രൂപകല്പന ചെയ്ത ഏകജാലക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഒരിടത്തുനിന്ന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

അദാലത്തുകളില്‍ ഐ.ടി. മിഷന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍കൂടി എത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കുന്നത്. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടുതന്നെ സര്‍ക്കാറിന്റെ ഡിജിറ്റല്‍ ലോക്കറിലേക്കും മാറ്റും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള യൂസര്‍ നെയിമിലൂടെ അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. അദാലത്തു വഴി നഷ്ടപ്പെട്ടു പോയ ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡ്, ആധാരങ്ങള്‍, ബേങ്ക് രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങി പല രേഖകളും വീണ്ടും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഡിജിലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റ്‌വേറുകള്‍ ഡിജിലോക്കറുമായി സംയോജിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഗുണഭോക്താവിന്റെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിക്കണം.