Connect with us

Kerala

ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമെന്ന് അന്വേഷണ സംഘം

Published

|

Last Updated

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 27 പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഠത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കുണ്ടെന്നും പോലീസ് അറിയിച്ചു. ഇത് കൂടാതെ ഹൈക്കോടതി ജംഗ്ഷനില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് വിശദീകരിച്ചു.

കേസ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കേസായതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുന്നത് കരുതലോടെയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നേരത്തെ ഒരു തവണ ഒമ്പത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിന് ശേഷമെ മറ്റു കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Latest