Connect with us

Kerala

ശുദ്ധജലം ലഭ്യമാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. പ്രളയ ദുരന്തത്തിലെ രക്ഷാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലായ സ്ഥിതിക്ക് ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിച്ചാല്‍ പല ജലജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടാമെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയബാധിത പ്രദേശത്തിന്റെ വ്യാപ്തി വലുതായതിനാല്‍ എല്ലാ സ്ഥലങ്ങളിലും ശുദ്ധജലമെത്തിക്കുക പ്രായോഗികമല്ല. അതിനാല്‍ തങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന വെള്ളം ശുദ്ധജലമാക്കുക എന്നതാണ് പ്രധാനം. കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്. തെളിഞ്ഞ വെള്ളം തിളപ്പിച്ചതിന് ശേഷമോ ക്ലോറിനേറ്റ് ചെയ്ത ശേഷമോ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. അമിതമായ അളവില്‍ ക്ലോറിന്‍ ലായനി ചേര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധത്തെപ്പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തയ്യാക്കിയ ലളിതമായ മാര്‍ഗങ്ങള്‍.
കിണര്‍, ടാങ്ക് ക്ലോറിനേഷന്‍ ചെയ്യേണ്ട വിധം (സൂപ്പര്‍ ക്ലോറിനേഷന്‍): 1000 ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി, ഉറ, റിംഗ്) അഞ്ച് ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കണം.
ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം അഞ്ച് ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കണം. ബക്കറ്റിന്റെ മുക്കാഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം പത്ത് മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വെക്കണം. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിന് ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.

ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം

ആദ്യമായി അഞ്ച് ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി ഉണ്ടാക്കുകയാണ് വേണ്ടത്. 15 ഗ്രാം പുതിയ ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വെക്കണം. ഇതില്‍ നിന്നും തെളിഞ്ഞ് വരുന്ന വെള്ളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാവുന്നതാണ്. കുടിവെള്ളം അണുവിമുക്തമാക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തിന് എട്ട് തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ചു അണുവിമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്.
ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ 20 ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.

പാത്രങ്ങളും പ്രതലങ്ങളും
അണുവിമുക്തമാക്കാന്‍
ഇങ്ങനെയുണ്ടാക്കിയ അഞ്ച് ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി നാലിരട്ടി വെള്ളം ചേര്‍ത്താല്‍ ഒരു ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായനി ലഭിക്കും. ഇത് പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ തയാറാക്കുന്ന ക്ലോറിന്‍ ലായിനിയുടെ വീര്യം സമയം കഴിയുന്നതനുസരിച്ച് കുറഞ്ഞുവരും. അതു കൊണ്ടുതന്നെ ഓരോ ദിവസവും പുതുതായി ലായിനി തയ്യാറാക്കേണ്ടതാണ്. അണുവിമുക്തമാക്കിയ പാത്രങ്ങളില്‍ കൂടുതല്‍ നേരം ഇത് സൂക്ഷിക്കാവുന്നതാണ്. തിളപ്പിക്കുന്നതിനോ ക്ലോറിനേറ്റ് ചെയ്യുന്നതിനോ തെളിഞ്ഞ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിലോ പൈപ്പ് ലൈനിലോ തെളിഞ്ഞവെള്ളം ലഭ്യമാണോ എന്ന് പരിശോധിക്കണം.

തെളിഞ്ഞ വെള്ളം ലഭിക്കാന്‍ അരിപ്പ ഉണ്ടാക്കുന്നവിധം
കലക്കവെള്ളമാണ് ലഭിക്കുന്നതെങ്കില്‍ അരിപ്പ ഉപയോഗിച്ചു അരിച്ചെടുക്കണം. ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പി, ക്യാന്‍, മണ്‍കുടം തുടങ്ങിയ ചുവടു മുറിക്കാന്‍ പറ്റുന്ന ഏതെങ്കിലും പാത്രത്തിന്റെ ചുവട് മുറിച്ചുമാറ്റി വായ് വട്ടം ഇഴയകലമുള്ള തുണികൊണ്ട് മൂടിക്കെട്ടണം. ഈ കുപ്പിയിലേക്ക് മുന്നിലൊരുഭാഗം കരിക്കട്ട (ചിരട്ട കരിച്ച് ഉപയോഗിക്കാമെങ്കില്‍ നല്ലത്), മൂന്നിലൊരുഭാഗം വൃത്തിയുള്ള മണല്‍, മൂന്നിലൊരു ഭാഗം വലിയ കല്ലുകള്‍ (ചരല്‍) എന്നിവ നിറക്കണം. ഈ അരിപ്പയിലേക്ക് ഒഴിക്കുന്ന കലക്കവെള്ളവും താരതമ്യേന തെളിഞ്ഞ വെള്ളമായി മാറും.കുപ്പിക്കുപകരം കുടങ്ങള്‍ പോലെയുള്ള പാത്രങ്ങളും ഉപയോഗിക്കാം മണല്‍, കരിക്കട്ട തുടങ്ങിയവ ലഭ്യമല്ലെങ്കില്‍ ഉണങ്ങിയ ചകിരി പുല്ല്, പല വലുപ്പത്തിലുള്ള കല്ലുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. ഇത്തരത്തില്‍ ശേഖരിക്കുന്ന വെള്ളവും തിളപ്പിച്ച ശേഷമോ ക്ലോറിനേറ്റ് ചെയ്തശേഷമോ മാത്രമേ ഉപയോഗിക്കാവു.

Latest