Connect with us

Articles

ഈ പ്രളയം എങ്ങനെ ഉണ്ടായി?

Published

|

Last Updated

2018 ആഗസ്റ്റ് ഏഴിനും 13നും ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷാ തീരത്ത് രൂപം കൊണ്ട രണ്ട് ന്യൂനമര്‍ദങ്ങളും അതിനോടനുബന്ധിച്ചുണ്ടായ ചുഴലിക്കാറ്റുമാണ് കേരളത്തില്‍ പേമാരിക്ക് കാരണമായതെന്ന് അനുമാനിക്കപ്പെടുന്നു. സാധാരണ ഗതിയില്‍ ന്യൂനമര്‍ദങ്ങളുടെ സ്ഥാനവും ശക്തിയുമാണ് മണ്‍സൂണ്‍ കാറ്റിനെ വലിച്ചെടുക്കുന്നതിന്റെ വ്യാപ്തി തീരുമാനിക്കുന്നത്. ഇത്തവണത്തെ രണ്ട് ന്യൂനമര്‍ദങ്ങളുടെയും സ്ഥാനങ്ങള്‍ കനത്ത മണ്‍സൂണ്‍ കാറ്റിനെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തി. ഈ കാറ്റ് പശ്ചിമഘട്ട മലമടക്കുകളില്‍ ഇടിച്ചാണ് സംസ്ഥാനത്തു പേമാരി ഉണ്ടാകാന്‍ ഇടയാക്കിയത്. ഇപ്പോള്‍ ന്യൂനമര്‍ദത്തിന്റെ ഗതി ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് മാറിയതിനാലാണ് ആഗസ്റ്റ് 18 ശനിയാഴ്ചയോടെ മഴ മാറി നിന്നത്.

കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ ഇടുക്കിയില്‍ മാത്രം സാധാരണയില്‍ 84 ശതമാനം കൂടുതല്‍ മഴയാണ് ലഭിച്ചത്. പാലക്കാട് 75 ശതമാനവും എറണാകുളത്ത് 48 ശതമാനവും അധിക മഴ ലഭിച്ചു. ആഗസ്റ്റ് 17 വെള്ളിയാഴ്ച മാത്രം ഇടുക്കിയില്‍ 167.2 മില്ലിമീറ്റര്‍ മഴ പെയ്തു. ഇത് സാധാരണ ഈ സമയത്ത് കിട്ടുന്ന മഴയേക്കാള്‍ എട്ട് ഇരട്ടിയാണ്. ആഗസ്റ്റ് 14നു തുടങ്ങിയ 24 മണിക്കൂറില്‍ സംസ്ഥാനത്തിന് ലഭിച്ചത് 310 മില്ലിമീറ്റര്‍ മഴയായിരുന്നു. ഇതോടെ സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം നിറഞ്ഞു കവിഞ്ഞു. 42 ഡാമുകളില്‍ 35 എണ്ണവും തുറന്നു വിടേണ്ടിവന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും 26 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി തുറക്കേണ്ടിവന്നു. പുഴകളില്‍ വെള്ളം കയറിയതോടെ സര്‍ക്കാര്‍ 14 ജില്ലകളിലും അലര്‍ട്ട് പ്രഖ്യാപിച്ചു. 1924 ല്‍ 1000 ത്തിലധികം പേര്‍ക്ക് ജീവഹാനി ഉണ്ടാക്കിയ പ്രളയത്തിന് ശേഷം 2018 ആഗസ്റ്റില്‍ കേരളം സമാനതകളില്ലാത്ത പ്രളയജലത്തില്‍ മുങ്ങി. പ്രളയം മൂലം സംസ്ഥാനത്ത് മരിച്ചവരുടെ പൂര്‍ണമായ കണക്കുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. 2017ല്‍ സംസ്ഥാനത്തിന് ലഭിച്ചത് 1855 മില്ലിമീറ്റര്‍ മഴയായിരുന്നെങ്കില്‍ 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 17 വരെ മാത്രം 2191.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. നമ്മുടെ നദികളില്‍ നിരനിരയായി പണിതിരിക്കുന്ന ഡാമുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ അവ എല്ലാം ഒന്നിച്ചു തുറന്നു വിടേണ്ടിവന്നു. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ വെള്ളം പുഴയിലെത്തിയപ്പോള്‍ അവ കര കവിഞ്ഞൊഴുകി.

ഈ പ്രളയകാലത്ത് കേരളത്തില്‍ ഉരുള്‍പൊട്ടിയത് 220 ഇടങ്ങളിലാണ്. ഉരുള്‍പൊട്ടല്‍ മൂലം പല ഡാമുകളിലും പെട്ടെന്ന് അധിക വെള്ളം എത്തുന്ന അവസ്ഥ വന്നു. ഇതും പ്രളയത്തിന് ആക്കം കൂട്ടി. ഉരുള്‍പൊട്ടിയതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് പാറമടകളുടെ എണ്ണപ്പെരുപ്പമാണ്. മലമുകളിലെ കമ്പനങ്ങളും പാറയുമായി ഇറങ്ങി വരുന്ന ലോറികള്‍ ഉണ്ടാക്കിയ വിറയലും മൂലം രൂപപ്പെട്ട വിള്ളലുകളും മലകള്‍ക്കു മുകളില്‍ മഴപെയ്തപ്പോള്‍ വലിയ ഭൂഗര്‍ഭ ജലാശയങ്ങള്‍ രൂപപ്പെടുന്നതിനും ഹൈറേഞ്ചില്‍ ഉരുള്‍പൊട്ടുന്നതിനും കാരണമായി.

ഇടനാട്ടില്‍ പ്രളയജലം ഉള്‍ക്കൊള്ളേണ്ടതും, ഒഴുകേണ്ടിയിരുന്നതുമായ സ്ഥലങ്ങളായ നദീതീര പ്രളയപ്രതലങ്ങളും തോടുകളും ഇടത്തോടുകളും പാടശേഖരങ്ങളും കോള്‍നിലങ്ങളും ചതുപ്പുകളും ചിറകളും തടാകങ്ങളും മണ്ണിട്ടുനികത്തിയെടുത്തു കെട്ടിടങ്ങള്‍ വെച്ചതിനാല്‍ നദികളിലൂടെ താഴോട്ട് ഒഴുകിവന്ന വെള്ളത്തിനു കായലിലും കടലിലും എത്തിച്ചേരുന്നതിനു താമസം ഉണ്ടായി. ഇത് വെള്ളം ഇടനാട്ടിലും തീരപ്രദേശങ്ങളിലും ക്രമാതീതമായി ഉയരുന്നതിനും പ്രളയത്തിനും കാരണമായി. പേമാരി മൂലം ഉണ്ടായ ജലത്തിന്റെ അനായാസമായ ഒഴുക്കിന് തടസ്സം നേരിട്ടതിനാല്‍ ജലനിരപ്പുയരുന്നതിനും നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാകുന്നതിനും ഇടയാക്കി.

അശാസ്ത്രീയമായി പ്രളയപ്രതലങ്ങളില്‍ കെട്ടിടനിര്‍മാണങ്ങള്‍ നടത്തിയതിനാല്‍ വീടുകളും ഫഌറ്റുകളും കച്ചവട സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി. അണകെട്ടുകളെല്ലാം തുറന്നു വിടുകയും നമുക്ക് ഊഹിക്കാവുന്നതില്‍ കൂടുതല്‍ പ്രളയജലം വന്നുചേരുകയും ചെയ്തതോടെ എല്ലാം കൈവിട്ട അവസ്ഥയിലായി കേരളം. നഗരവത്കരണം അശാസ്ത്രീയമായതും അലക്ഷ്യമായതും നമുക്ക് തിരിച്ചടിയായി. അഴിമതി വഴി ആര്‍ക്കും എന്തും എവിടെയും ചെയ്യാമെന്ന അവസ്ഥ ഭയാനകമാണ്.

Latest