Connect with us

Kerala

ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചു; ക്യാമ്പുകളില്‍ കഴിയുന്നത് 57,000 ത്തിലധികം പേര്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഈ മാസം 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാ കലക്ടര്‍മാരോടും നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങിയത് ആശ്വാസകരമാണ്. മഴയുടെ തോതില്‍ കുറവു വന്നിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തിരിച്ചുപോകാന്‍ കഴിഞ്ഞേക്കും. ശനിയാഴ്ചത്തെ വൈകുന്നേരത്തെ കണക്കനുസരിച്ച് 57,000 ത്തിലധികം പേര്‍ സംസ്ഥാനത്തെ 457 കേമ്പുകളിലായി കഴിയുന്നുണ്ട്. എന്നാല്‍ രണ്ടുമൂന്നുദിവസം കൂടി മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഗൗരവമായി കണക്കിലെടുത്ത് നടപടി സ്വീകരിക്കണം.

സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളും സമയോചിതമായ ഇടപെടലുകളും എല്ലാ വകുപ്പുകളുടെയും ഏകോപിച്ചുളള പ്രവര്‍ത്തനവും കാരണം ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവും മാതൃകാപരമായ രീതിയിലാണ് നടക്കുന്നത്. ജനങ്ങള്‍ എല്ലാം മറന്ന് സര്‍ക്കാറുമായി സഹകരിക്കുന്നുണ്ട്. ദുരിതാശ്വാസ കേമ്പുകളിലെ പ്രവര്‍ത്തനവും മാതൃകാപരമാണ്. കേമ്പുകളില്‍ കഴിയുന്നവര്‍ സംതൃപ്തരാണ്. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും ശദ്ധജലവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പകരം പുസ്തകം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചു. കാലവര്‍ഷക്കെടുതി ബാധിച്ച എട്ട് ജില്ലകളിലും ശനിയാഴ്ച മന്ത്രിമാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതായും ഈ ജില്ലകളിലെല്ലാം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ നടന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Latest