Connect with us

Gulf

ഹജ്ജ്: മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ കര്‍ശന പരിശോധന

Published

|

Last Updated

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ ഇരുപത് ദിവസം ബാക്കി നില്‍ക്കെ ഹജ്ജ് അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നത് തടയാന്‍ മക്കയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി. അനധികൃതമായി ഹജ്ജിനെത്തി പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരികയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഹറമൈന്‍ അതിവേഗ പാത, ത്വാഇഫില്‍ നിന്നുള്ള അല്‍ഹാദ, സേല്‍ കബീര്‍, ജിദ്ദ-മക്ക-മദീന എക്സ്പ്രസ് ഹൈവേ തുടങ്ങി മക്കയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളിലും സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇതുവരെ 62,130 വാഹനങ്ങളും 145,531 ആളുകളെയും തിരിച്ചയച്ചിട്ടുണ്ട്.

അനുമതി പത്രമില്ലാതെ തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 ദിവസം തടവു ശിക്ഷ ലഭിക്കുകയും വാഹനം കണ്ടുകെട്ടുകയും ഡ്രൈവര്‍മാരെ നാടുകടത്തുകയും ഓരോ തീര്‍ഥാടകനും 10,000 റിയാല്‍ വീതം പിഴയൊടുക്കുകയും വേണം. പിടിക്കപ്പെടുന്നവരുടെ ശിക്ഷ നടപ്പാക്കുന്നതിന് പ്രത്യേകസമിതി അതിര്‍ത്തിയിലെ ചെക് പോയന്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

സിറാജ് പ്രതിനിധി, ദമാം

Latest