Connect with us

Gulf

വര്‍ഷങ്ങളായി പിരിഞ്ഞു കഴിഞ്ഞിരുന്ന മാതാവിനെയും മകളെയും ദുബൈ പോലീസ് ഒന്നിപ്പിച്ചു

Published

|

Last Updated

ദുബൈ: നാല് വര്‍ഷമായി മകളെ കാണാതെ കഴിഞ്ഞ മാതാവിന് തിരികെ എത്തിച്ചു ദുബൈ പോലീസ്. മാതാവായ യൂറോപ്യന്‍ വനിതക്ക് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഏഴ് മാസം പ്രായമായ കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. അറബ് വംശജനായ ഭര്‍ത്താവുമായുള്ള വിവാഹ മോചന കേസിനെ തുടര്‍ന്ന് യുവതി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. കുട്ടിയെ വിട്ടു കിട്ടുന്നതിന് യുവതി നല്‍കിയ പരാതിയില്‍ യുവതിക്ക് അനുകൂലമായി വിധിയുണ്ടായി. ഒരു ലക്ഷം ദിര്‍ഹം യുവതിക്ക് ജീവനാംശമായി നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാല് വര്‍ഷമായി കണ്ടിട്ടില്ലാത്ത തന്റെ മകളെ കാണുന്നതിന് ദുബൈ പോലീസ് സൗകര്യമൊരുക്കിയത്.

ഭര്‍ത്താവ് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഇരു കൂട്ടര്‍ക്കും അനുയോജ്യമായ രൂപത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പോലീസ് ഇടപെടുകയായിരുന്നുവെന്ന് ദുബൈ പോലീസിന് കീഴിലെ ചൈല്‍ഡ് ആന്‍ഡ് വുമണ്‍ പ്രൊട്ടക്ഷന്‍ ഡിപാര്‍ട്‌മെന്റിലെ സോഷ്യല്‍ സപ്പോര്‍ട് വിഭാഗം മേധാവി ഫാത്തിമ അല്‍ കിന്ദി പറഞ്ഞു.
വിവാഹ മോചന കേസ് നടക്കുന്ന ഘട്ടത്തില്‍ യുവതിയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനനുസരിച്ചു പുതുക്കുന്നതിന് സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍, പാസ്‌പോര്‍ട് പുതുക്കിയ ശേഷം യുവതി തിരിച്ചെത്തിയില്ല. തുടര്‍ന്ന് കുട്ടിയെ അമ്മൂമ്മയുടെ കൂടെ താമസിപ്പിക്കുയായിരുന്നു. ഇതേസമയം, ഭര്‍ത്താവ് യുവതിയെ ഫോണ്‍ കോളുകളിലൂടെയും മെസ്സേജുകളിലൂടെയും ബന്ധപെട്ടിരുന്നുവെങ്കിലും യുവതി പ്രതികരിച്ചിരുന്നില്ല. ഭര്‍ത്താവ് ഇതേത്തുടര്‍ന്ന് പോലീസിനെ സമീപിച്ചിരുന്നെങ്കിലും യുവതി നല്‍കിയ കേസില്‍ അവര്‍ക്ക് അനുകൂലമായി കേസ് വിധിയാകുകയായിരുന്നു.

സ്വദേശത്തേക്ക് മടങ്ങിയ യുവതി ഒരിക്കല്‍ വിസിറ്റ് വിസയിലെത്തിയാണ് കുട്ടിയെ വിട്ട് കിട്ടുന്നതിനുള്ള കസ്റ്റഡി കേസ് നല്‍കിയത്. അതേസമയം, കുട്ടിയെ വിട്ടു നല്‍കുന്നതിന് ഭര്‍ത്താവ് വിസമ്മതിക്കുകയായിരുന്നു. കോടതിയില്‍ വാദം തുടര്‍ന്ന കേസില്‍, കുട്ടിയെ താത്കാലികമായി മാതാവിന് വിട്ട് നല്‍കാമെന്നും കാലാകാലം മാതാവുമൊത്തു കുട്ടിയെ വിടില്ലെന്നും ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ പരിചരണത്തില്‍ മാതാവിനും പിതാവിനും ഒരുപോലെ ഉത്തരവാദിത്വങ്ങളുണ്ട്.
വിദ്യാഭ്യാസം, പാരമ്പര്യ വ്യവഹാരങ്ങള്‍, കുട്ടികളുടെ മാനസിക വളര്‍ച്ച എന്നിവയില്‍ മാതാപിതാക്കള്‍ സ്വാധീനം ചെലുത്താറുണ്ട്. വിവാഹ മോചനത്തിലൂടെ മാതാപിതാക്കള്‍ പിരിയുന്നതോടെ കുട്ടികള്‍ അരക്ഷിതാവസ്ഥയില്‍ ആകുകയും രക്ഷിതാക്കളുടെ മികച്ച പരിചരണം ലഭിക്കാതെ മാനസികമായി തളരുകയുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest