Connect with us

National

യത്തീംഖാന നിയമം സങ്കീര്‍ണമാക്കി അനാഥകളുടെ ജീവിതം തകര്‍ക്കരുത്: കാന്തപുരം

Published

|

Last Updated

ന്യൂഡല്‍ഹി: യത്തീംഖാനകളെ ബാലനീതി നിയമം വഴിപ്രത്യേക സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നിലവില്‍ അവയെ നിയന്ത്രിക്കുന്ന ബോര്‍ഡിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ അനാഥകളുടെ ജീവിതം സുഭദ്രമാക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും കാന്തപുരം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ നേരത്തെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവുമായി സംസാരിച്ചിരുന്നു. നിയമം വേണ്ട എന്നല്ല പറയുന്നത് അനാവശ്യമായ നിയമങ്ങള്‍ ഒഴിവാക്കണമെന്നാണ്. നിലവില്‍ നല്ല സൗകര്യമുള്ള രീതിയിലാണ് തങ്ങളുടെ കീഴിയിലുള്ള അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴിയിലുള്ള ബോര്‍ഡാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപടെല്‍ ആവശ്യമില്ലെന്നും കാന്തപുരം പറഞ്ഞു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി കാന്തപുരം കൂട്ടിച്ചേര്‍ത്തു. മികച്ച സംവിധാനങ്ങള്‍ ഉള്ള എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി നിഷേധിക്കുന്നത് മലബാറിലെ ജനങ്ങളോടുള്ള അവഗണനയുടെ ഭാഗമാണ്. ആരുടേയോ ചില താത്പര്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ റണ്‍വേയുടെ പണികള്‍ക്ക് വേണ്ടി എന്നു പറഞ്ഞാണ് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചത്. ഇന്ത്യയിലെ ലാഭകരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട്. ഇപ്പോള്‍ അധികൃത അനാസ്ഥ കാരണം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും കാന്തപുരം പറഞ്ഞു.

കേരളത്തിലെ ഹാജിമാരില്‍ 80 ശതമാനവും മലപ്പുറം കോഴിക്കോട് ഉള്‍പ്പടെയുള്ള വടക്ക് ജില്ലകളില്‍ നിന്നുള്ള പാവപ്പെട്ട ജനങ്ങളാണ്. ഹജ്ജ് ബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട് നിന്നുമാറ്റുന്നത് ന്യായമല്ല. കൂടാതെ കരിപ്പൂരില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള ഹജ്ജ് ഹൗസ് എല്ലാവരുടേയും സഹകരണത്തോടെ നിര്‍മിച്ചിട്ടിട്ടുണ്ട്. എന്നാല്‍, കൊച്ചിയില്‍ ഹജ്ജിന് എത്തുന്ന യാത്രക്കാരെ താമസിപ്പിക്കാന്‍ പോലും സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും കാന്തപുരം പറഞ്ഞു.