Articles
ആര് എസ് പിയുടെ നോട്ടങ്ങള്‍
യു ഡി എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ആര് എസ് പി നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസ് നിലപാടുകളിലെ ചാഞ്ചാട്ടവും മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പില്ലായ്മയും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അവര്‍ സമ്മതിക്കുന്നു. ഫാസിസത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന ഭാവി രാഷ്ട്രീയ നിലപാടാണ് തങ്ങള്‍ നേരത്തെ കൈക്കൊണ്ടതെന്ന് പറയുമ്പോഴും പൂര്‍ണ തൃപ്തരായി മുന്നണിയില്‍ തുടരുകയാണെന്ന് പറയാന്‍ ആര് എസ് പിക്ക്് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇടതു ആശയത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെയും അണികളെയും എത്രമാത്രം വലതു പ്രത്യേയ ശാസ്ത്രത്തിനൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ നേതാക്കള്‍ക്ക് കഴിയും എന്നതിനൊപ്പം യു ഡി എഫ് എങ്ങനെ പരിഗണിക്കുമെന്നതിനെയും ആശ്രയിച്ചാകും ആര് എസ് പിയുടെ വരുംകാല നിലപാടും ഭാവിയും രൂപപ്പെടുക.
ഒരു ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ ആര് എസ് പി വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇടത്, വലത് മുന്നണികള്‍ക്ക് ഉള്ളില്‍ ആര് എസ് പി നിലപാട് എന്താകുമെന്ന ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് മുമ്പ് ഇടത് മുന്നണിയിലെത്തിക്കാന്‍ ശ്രമിക്കണമെന്ന സി പി എം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിലപാട് വ്യക്തമാക്കിയതോടെയാണ് ആര് എസ് പിയുടെ രാഷ്ട്രീയ നിലപാടില്‍ ആകാംക്ഷ തുടങ്ങിയത്. ഇടതുപക്ഷ ഐക്യത്തിന്റെ കൊടി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളുടെ ശബ്ദം ആര് എസ് പി കേള്‍ക്കണമെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി, യു ഡി എഫ് വിട്ട് പുറത്ത് വരാനുള്ള രാഷ്ട്രീയ തീരുമാനം പാര്‍ട്ടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍, ഈ നിലപാടിനോട് ആര് എസ് പി സംസ്ഥാന നേതൃത്വം പരസ്യമായി പ്രതികരിച്ചത് ഒട്ടും അനൂകൂലമായിട്ടല്ല. ദേശീയ തലത്തിലെ ഇടത് ഐക്യം ഉയര്‍ത്തിക്കാട്ടി ആര് എസ് പിയെ ഇടത് മുന്നണിയിലേക്ക് സി പി എം ക്ഷണിക്കുന്നത് നന്നാക്കാനല്ല മറിച്ച് നക്കിക്കൊല്ലാനാണെന്നാണ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറി എ എ അസീസ് പറഞ്ഞത്. ഇപ്പോള്‍ യു ഡി എഫ് വിടേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇടത് ഐക്യം പറയുമ്പോഴും ദേശീയതലത്തില്‍ ഒരു ഘട്ടത്തിലും ഇടത് മുന്നണി സംവിധാനമുണ്ടാക്കാന്‍ സി പി എം സന്നദ്ധമായിട്ടില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന് എം പിയും ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള കൂട്ടായ്മയില്‍ ഞങ്ങള്‍ നേരെ കോണ്‍ഗ്രസിനെ തൊടുമ്പോള്‍ സി പി എം വളഞ്ഞ വഴിലാകുന്നുവെന്നേയുള്ളൂവെന്ന് ഷിബു ബേബി ജോണും പ്രതികരിക്കുന്നു.
നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആര് എസ് പിയുടെ മുന്നണിമാറ്റം ആ പാര്‍ട്ടിയിലും ഇടതു മുന്നണിയിലും പ്രത്യേകിച്ച് സി പി എമ്മിലും ഉണ്ടാക്കിയിട്ടുള്ള ആഭ്യന്തരപ്രശ്നങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നതാണ് വസ്തുത. സി പി ഐക്ക് ആര് എസ് പി ഇടത് മുന്നണിയിലേക്ക് വരണമെന്ന താത്പര്യം നേരത്തെയുള്ളതാണ്. സി പി എമ്മിന്റെ നിലപാടുകളെ മുന്നണിക്കുള്ളില്‍ ചോദ്യം ചെയ്യാന്‍ ആര് എസ് പിയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് സി പി ഐ കണക്ക് കൂട്ടുന്നത്. സി പി എമ്മിലാകട്ടെ വി എസ് അച്യുതാനന്ദനും എം എ ബേബിയുമടക്കമുള്ളവര്‍ ആര് എസ് പിയെ ഇടത് മുന്നണിയിലെത്തിക്കേണ്ടത് ആവശ്യമാണെന്ന നിലപാടുള്ളവരാണ്. അതേസമയം സി പി എമ്മിന്റെ ഇടതു മുന്നണിയിലേക്കുള്ള ക്ഷണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന വിലയിരുത്തലിലാണ് ആര് എസ് പി നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭിന്നതയുണ്ടാക്കി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ പരാജയപ്പെടുത്തി കഴിഞ്ഞ പ്രാവശ്യമുണ്ടായ തോല്‍വിക്ക് തിരിച്ചടി നല്‍കാനുള്ള നീക്കമായിട്ടും സി പി എം നിലപാടിനെ ആര് എസ് പിയിലെ ഒരു വിഭാഗം കണക്ക് കൂട്ടുന്നു.
എന്ത് തന്നെയാണെങ്കിലും ആര് എസ് പിയുടെ മുന്നണി മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചക്ക് അധികമായുസ്സുണ്ടാകില്ല. യു ഡി എഫ് വിടുന്നതിന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കാര്‍ക്കും താത്പര്യമില്ലെന്നത് തന്നയാണ് അതിന് പ്രധാന കാരണം. പെട്ടെന്നുള്ള മുന്നണി മാറ്റം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും സി പി എം തങ്ങളെ തകര്‍ക്കാന്‍ വേണ്ടി ആസൂത്രിത നീക്കങ്ങളാണ് നടത്തിവരുന്നതന്നുമാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടി അണികള്‍ പൂര്‍ണമായും ഇപ്പോഴും യു ഡി എഫ് സംവിധാനവുമായി പൊരുത്തപ്പെട്ടിട്ടില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്.
അതേസമയം അണികളുടെ ഈ അസംതൃപ്തി മനസ്സിലാക്കി ആര് എസ് പിയെ യു ഡി എഫില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങള്‍ ഇടതു മുന്നണി, പ്രത്യേകിച്ച് സി പി എം തുടങ്ങി വെച്ചിട്ടുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങള്‍ക്കൊപ്പം ഒരു ആര് എസ് പി ഇടത് മുന്നണിയില്‍ വേണമെന്ന് സി പി എം ആഗ്രഹിക്കുന്നുണ്ട്. അതിനായി സി പി എം രഹസ്യ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രേമചന്ദ്രനോട് വലിയ താത്പര്യം പ്രകടിപ്പിക്കാത്ത സി പി എം ഔദ്യോഗിക നേതൃത്വം പക്ഷേ മറ്റ് പലനേതാക്കളെയും ദൂതന്മാര് മുഖേനെ ബന്ധപ്പെട്ടുവെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.
എന്നാല്‍, ആലോചിക്കാം എന്ന തരത്തിലുള്ള ചില നേതാക്കളുടെ മറുപടിയില്‍ സി പി എം പ്രതീക്ഷ വെക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗിക ആര് എസ് പി വിട്ട് ഇടതു മുന്നണിക്കൊപ്പം വന്ന കോവൂര്‍ കുഞ്ഞുമോന് എം എല്‍ എക്ക് ഒപ്പം ഉണ്ടായിരുന്ന അണികളും ഇപ്പോള്‍ പലതട്ടിലായി മാറിയിരിക്കുകയാണ്. കോര്പറേഷന്, ബോര്‍ഡ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കാമെന്നതടക്കം സി പി എം നല്കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെടാത്തതിനാലാണ് കോവൂരിനൊപ്പം ഉണ്ടായിരുന്നവര്‍ക്കിടയില്‍ അസംതൃപ്തി. കോവൂരിനൊപ്പം ആര് എസ് പി (മാര്‍കിസ്റ്റ് ലെനിനിസ്റ്റ്) ഉണ്ടെങ്കിലും അതത്ര ശക്തമല്ലാത്തതിനാലാണ് മറ്റൊരു ആര് എസ് പിയെ കൂടെ കൂട്ടുന്നതിനെക്കുറിച്ച് ഇടതുമുന്നണി ചിന്തിച്ചുതുടങ്ങിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വതന്ത്രന് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഒരു പാര്‍ട്ടിയിലും അംഗത്വമെടുക്കാനോ, കൂടെയുള്ള പാര്‍ട്ടിയെ ശക്തിപ്പെടുത്താനോ കഴിയാത്ത സ്ഥിതിയാണ് കുഞ്ഞുമോനുള്ളത്. ഇതൊക്കെ തിരിച്ചറിഞ്ഞ് സി പി എം പുതിയ തന്ത്രം മെനയുകയാണ്. ഔദ്യോഗിക ആര് എസ് പിയിലെ ചില യുവജനനേതാക്കളെയും അസംതൃപ്തരെയും സംഘടിപ്പ് ആര് എസ് പി (ലെനിനിസ്റ്റ്) പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി ആര് എസ് പിക്ക് ഭീഷണി സൃഷ്ടിക്കാമെന്നാണ് സി പി എം കണക്ക്കൂട്ടുന്നത്. ഇതിനായി ആര് എസ് പി (ലെനിനിസ്റ്റ് ) സംസ്ഥാനസമ്മേളനം സംഘടിപ്പിക്കുന്നതിന് എല്ലാവിധ പ്രോത്സാഹനവും സി പി എം നല്‍കുന്നുണ്ട്. ആഗസ്റ്റ് രണ്ടാം വാരം കൊല്ലത്ത് സംഘടിപ്പിക്കുന്ന ആര് എസ് പി – ലെനിനിസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, സി പി എം സെക്രേട്ടറിയറ്റംഗം കെ എന്‍ ബാലഗോപാല്‍ അടക്കം പല പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്നാണറിയുന്നത്.
ആര് എസ് പി, യു ഡി എഫില്‍ തുടരുന്നതില്‍ അസംതൃപ്തരായി കഴിയുന്ന പല പ്രമുഖ നേതാക്കളെയും അണികളെയും ഈ സമ്മേളനത്തില്‍ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്.
തെക്കന്‍ കേരളത്തില്‍ കൊല്ലം ഉള്‍പ്പെടെ പല ജില്ലകളിലും സ്വാധീനം ഉള്ള ആര് എസ് പി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് ഇടത് മുന്നണി വിട്ട് യു ഡി എഫിലേക്ക് ചേക്കേറിയത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയിട്ടും അണികളെ മുന്നണി വിട്ട സാഹചര്യം ബോധ്യപ്പെടുത്താനാകാത്ത സ്ഥിതിയിലാണ് ആര് എസ് പി നേതൃത്വം. കൊല്ലം പാര്‍ലിമെന്റ് സീറ്റിന്റെ പേരില്‍ മുന്നണി വിട്ട തീരുമാനം പാര്‍ട്ടിക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യം അണികള്‍ക്കിടയില്‍ വീണ്ടും ശക്തമായി ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഒരു പാര്‍ലിമെന്റ് സീറ്റിന് വേണ്ടി സിറ്റിംഗ് നിയമസഭാ സീറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന പാര്‍ട്ടി യു ഡി എഫില്‍ തുടരുന്നതില്‍ കാര്യമായ നേട്ടമില്ലെന്നാണ് ചില നേതാക്കള്‍ തന്നെ പറയുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നാനൂറിലധികം സീറ്റ് നേടിയിട്ടുള്ള പാര്‍ട്ടി യു ഡി എഫിലെത്തിയതോടെ വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പരാജയപ്പെടുത്തിയതാണ് പ്രധാന കാരണമെന്നാണ് താഴെ തട്ടിലെ ആര് എസ് പി പ്രവര്‍ത്തകര്‍ പറയുന്നത്. ഒപ്പം യു ഡി എഫുമായി നേതാക്കളുണ്ടാക്കിയ ധാരണയിലെ പിശകും പരാജയത്തിന് കാരണമായി. നിലവിലുള്ള സീറ്റുകള്‍ പാര്‍ട്ടിക്ക് നല്‍കണമെന്നായിരുന്നു യു ഡി എഫില്‍ നേതാക്കള്‍ വെച്ച ആവശ്യം. എന്നാല്‍ ആര് എസ് പിക്ക് നിലവിലുണ്ടായിരുന്ന സീറ്റുകള്‍ ഇടതു ഭൂരിപക്ഷ മണ്ഡലമാണെന്നും അവിടെ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് പരാജയം നേരിടേണ്ടിവരുമെന്ന തിരിച്ചറിവ് നേതാക്കള്‍ക്കില്ലാതെ പോയെന്നും പ്രവര്‍ത്തകര്‍ക്ക് വിമര്‍ശമുണ്ട്. ഇതൊക്കെയാണ് പാര്‍ട്ടിയെ പരാജയത്തിന്റെ പടുകുഴിയിലേക്കെത്തിച്ചതെന്നാണ് അണികള്‍ ചൂണ്ടിക്കാട്ടുന്നത്.
യു ഡി എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ആര് എസ് പി നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസ് നിലപാടുകളിലെ ചാഞ്ചാട്ടവും മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പില്ലായ്മയും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അവര്‍ സമ്മതിക്കുന്നു. ഫാസിസത്തെ പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന ഭാവി രാഷ്ട്രീയ നിലപാടാണ് തങ്ങള്‍ നേരത്തെ കൈക്കൊണ്ടതെന്ന് പറയുമ്പോഴും പൂര്ണതൃപ്തരായി മുന്നണിയില്‍ തുടരുകയാണെന്ന് പറയാന്‍ ആര് എസ് പി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇടതു ആശയത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയെയും അണികളെയും എത്രമാത്രം വലതു പ്രത്യേയ ശാസ്ത്രത്തിനൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ നേതാക്കള്‍ക്ക് കഴിയും എന്നതിനൊപ്പം യു ഡി എഫ് സംവിധാനം എങ്ങനെ ആര് എസ് പിയെ പരിഗണിക്കുമെന്നതിനെയും ആശ്രയിച്ചാകും ആര് എസ് പിയുടെ വരുംകാല നിലപാടും ഭാവിയും രൂപപ്പെടുക. ചര്‍ച്ചകള്‍ക്ക് ഇടവേളകള്‍ ഉണ്ടാകുമ്പോഴും ഒരു കാലത്ത് ഒമ്പത് എം എല്‍ എമാരും രണ്ട് എം പിമാരും ഉണ്ടായിരുന്ന ഒരു പാര്‍ട്ടി ഇപ്പോള്‍ അതിജീവനത്തിനായി എന്ത് നിലപാടെടുക്കണമെന്നറിയാതെ നട്ടം തിരിയുന്ന കാഴ്ചയാണ് കാണുന്നത്.