Connect with us

Ongoing News

ആതിഥേയരെ തടയാന്‍ ക്രൊയേഷ്യ

Published

|

Last Updated

ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മാന്‍സുകിച് പരിശീലനത്തില്‍

സോചി: 1998 ഫ്രാന്‍സ് ലോകകപ്പിലെ കറുത്ത കുതിരകളാണ് ക്രൊയേഷ്യ. റഷ്യയിലും അതാവര്‍ത്തിക്കാനുള്ള പുറപ്പാടില്‍ ക്രൊയേഷ്യ ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ റഷ്യയെ നേരിടും. ആതിഥേയരായ റഷ്യയും മോശക്കാരല്ല. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിനെയാണ് പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ടീം കൂടിയാണ് റഷ്യ. ആദ്യ രണ്ട് മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ അടിച്ച് കൂട്ടിയ റഷ്യ പ്രീക്വാര്‍ട്ടറില്‍ അവരുടെ ഡിഫന്‍സീവ് സ്‌കില്‍സും തെളിയിച്ചു.

വ്യത്യസ്ത തന്ത്രമാണ് റഷ്യ പയറ്റുന്നതെന്ന് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ഇവാന്‍ പെരിസിച് നിരീക്ഷിക്കുന്നു. അവരുടെ എല്ലാ കളികളും ഞങ്ങള്‍ കണ്ടു. സ്‌പെയ്‌നിനെതിരെ അവര്‍ അതുവരെ കളിച്ച രീതിയിലല്ല കളിച്ചത്. അത് പ്രധാനമാണ്. ഓരോ ടീമിനെതിരെയും വ്യത്യസ്തമായ തന്ത്രം പയറ്റേണ്ടതായി വരും. ക്രൊയേഷ്യന്‍ ടീം ഏത് പരീക്ഷണവും നേരിടാന്‍ തയ്യാറാണ് – ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറായ പെരിസ് പറഞ്ഞു.
റഷ്യയെ പോലെ പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ട് ജയം നേടിയാണ് ക്രൊയേഷ്യയും മുന്നേറിയത്. ഇനിയുള്ള മത്സരങ്ങളില്‍ ഷൂട്ടൗട്ട് പരീക്ഷണം ക്രൊയേഷ്യ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് സോചിയിലെ ടീം ബേസില്‍ കഠിനമായ വ്യായാമമുറകളാണ് ലൂക മോഡ്രിചും സംഘവും നടത്തിയത്. 120 മിനുട്ട് തളരാതെ കളിക്കാനുള്ള ഫിറ്റ്‌നെസ് ഉറപ്പുവരുത്താന്‍ ക്രൊയേഷ്യന്‍ ടീം ശ്രദ്ധിച്ചിട്ടുണ്ട്.

പ്ലേമേക്കര്‍മാരിലാണ് രണ്ട് ടീമുകളും പ്രതീക്ഷയര്‍പ്പിക്കുന്നത്. ക്യാപ്റ്റന്‍ കൂടിയായ ലൂക മോഡ്രിചാണ് ക്രൊയേഷ്യയുടെ പ്ലേമേക്കര്‍. അലക്‌സാണ്ടര്‍ ഗൊലോവിനാണ് റഷ്യയുടെ കളി മെനയുന്നത്. മധ്യനിരയില്‍ ഇവാന്‍ റാകിറ്റിചും മാര്‍സലോ ബ്രൊസോവിചും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ക്രൊയേഷ്യക്ക് സെമിപ്രയാണം എളുപ്പമാകും.
റഷ്യന്‍ കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ചെസോവ് ഉറ്റുനോക്കുന്നത് ഡെനിസ് ചെറിഷേവിലേക്കാണ്. മൂന്ന് ഗോളുകള്‍ നേടിയ ചെറിഷേവ് നിര്‍ണായക മത്സരത്തില്‍ ഗോളടിച്ചാല്‍ റഷ്യക്ക് ആഘോഷിക്കാനുള്ള വകയാകും.