Connect with us

National

ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം സര്‍ക്കാറിനെന്ന് സുപ്രീം കോടതി; ഇത് കെജരിവാളിന്റെ വിജയം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് സുപ്രീം കോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ കേസിലാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. മാത്രമല്ല, ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലഫ്റ്റനന്റ് ഗവര്‍ണറുടെ പദവി ഗവര്‍ണര്‍ക്കു തുല്യമല്ല. എല്ലാത്തിനും ഗവര്‍ണറുടെ അനുമതി വേണ്ട. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കും ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, അഞ്ചംഗ ബെഞ്ചില്‍ മൂന്നു ജഡ്ജിമാര്‍ പ്രത്യേകം പ്രത്യേകമായാണ് വിധി പ്രസ്താവിച്ചത്.
വിധിപ്രസ്താവത്തിലെ പ്രധാന കാര്യങ്ങള്‍:

ഭരണഘടനാപരമായ ഫെഡറലിസം കൊണ്ടുവരുന്നതിന് സര്‍ക്കാരും ലഫ്. ഗവര്‍ണറും യോജിച്ചു പ്രവര്‍ത്തിക്കണം.

പൂര്‍ണ സംസ്ഥാന പദവി ഡല്‍ഹിക്ക് നല്‍കാനാകില്ല.

ഭരണഘടന അനുവദിക്കുന്ന കാര്യങ്ങളിലല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍. അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലും തമ്മിലുള്ള അധികാരത്തര്‍ക്കം മറ്റൊരു ബെഞ്ചിനു വിട്ടു.

ലഫ്റ്റനന്റ് ഗവര്‍ണറെക്കാള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനാണ് കൂടുതല്‍ അധികാരം. പൊതു ഉത്തരവുകള്‍, പൊലീസ്, ഭൂമി എന്നിവയില്‍ മാത്രമായി സുപ്രീം കോടതി എല്‍ജിയുടെ അധികാരം പരിമിതപ്പെടുത്തി.

മുതിര്‍ന്ന അഭിഭാഷകരുടെ നിര തന്നെ ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവര്‍ എഎപി സര്‍ക്കാരിനു വേണ്ടി ഹാജരായപ്പോള്‍ കേന്ദ്രത്തിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി. ലഫ്. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലില്‍ ഏറെ നിര്‍ണായകമാണ് ഇന്നത്തെ സുപ്രീം കോടതി വിധി. പൂര്‍ണ സംസ്ഥാന പദവിയെന്ന വാദം തള്ളിയെങ്കിലും അതിനു വേണ്ടി വാദിക്കുന്ന അരവിന്ദ് കേജ്‌രിവാളിന് ഏറെ നിര്‍ണായകമാണ് ഇന്നത്തെ വിധി.

Latest