Connect with us

National

നിറത്തിന്റെ പേരില്‍ കളിയാക്കല്‍: യുവതി സത്കാരത്തിനുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി;നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് മരണം

Published

|

Last Updated

മുംബൈ: കറുപ്പ് നിറത്തിന്റെ പേരില്‍ ബന്ധുക്കളും സുഹൃത്തുക്കളും പരിഹസിച്ചതിന് യുവതി സല്‍ക്കാരത്തിനുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ഈ ഭക്ഷണം കഴിച്ച നാലു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 120 ആളുകള്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം.

ഒരു ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സല്‍ക്കാരത്തിനുള്ള ഭക്ഷണത്തിലാണ് 28കാരിയായ യുവതി വിഷം കലര്‍ത്തിയത്. ഇവിടെനിന്നും ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്‌നം കണ്ടതെന്നതിനാല്‍ അധിക്യതര്‍ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചു. പരിശോധനയില്‍ ഭക്ഷണത്തില്‍ വന്‍തോതില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നു ചടങ്ങിനെത്തിയവരെ ചോദ്യം ചെയ്തു. ഇതോടെയാണു യുവതി പിടിയിലായത്.

പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ വീടിനു സമീപത്തുനിന്നും കണ്ടെത്തി.രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ നിറത്തിന്റെയും മോശപ്പെട്ട പാചകത്തിന്റെയും പേരില്‍ ബന്ധുക്കള്‍ പരിഹസിക്കുക പതിവായിരുന്നു. ഇതിലുള്ള വിരോധമാണു യുവതിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. നാല് കുട്ടികളും 54 കാരനുമാണ് മരിച്ചത്.