Connect with us

National

ഝാര്‍ഖണ്ഡില്‍ അഞ്ച് സന്നദ്ധ പ്രവര്‍ത്തകരെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു

Published

|

Last Updated

റാഞ്ചി: ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ ഒരു സംഘം തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച ശേഷം അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെയുള്ള കൊച്ചാംഗിലാണ് സംഭവം.

ചൊവ്വാഴ്ച വൈകുന്നേരം കൊച്ചാംഗ് ബ്ലോക്കിലെ ആര്‍സി മിഷന്‍ സ്‌കൂളിനു സമീപം തെരുവുനാടകം കളിക്കാന്‍ പോയ 11 പേരടങ്ങുന്ന സംഘത്തെയാണ് ആയുധധാരികള്‍ ആക്രമിച്ചത്. തുടര്‍ന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് കാറിനുള്ളില്‍ കയറ്റി ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ടുപോയ അഞ്ച് പേരില്‍ നാലുപേരും അവിവാഹിതരാണ്.

സംഘത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഇവര്‍ വിട്ടയച്ചിരുന്നു. മൂന്നുമണിക്കൂറിന് ശേഷം യുവതികളെ കാട്ടില്‍ ഇറക്കിവിട്ടു. കുറ്റവാളികളെ കണ്ടെത്താനായി മൂന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ഝാര്‍ഖണ്ഡിലെ പതല്‍ഗഡി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ് പൊലീസ് കരുതുന്നത്.