Connect with us

Kozhikode

കരിഞ്ചോല മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മജീദിനും രാജനും സ്‌നേഹാദരം

Published

|

Last Updated

കരിഞ്ചോല ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കുന്നുമ്മല്‍ മജീദിന് ഡോ. സയ്യിദ് സബൂര്‍ തങ്ങള്‍ അവേലം ഉപഹാരം നല്‍കുന്നു

പൂനൂര്‍: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ നിസ്വാര്‍ഥ രക്ഷാപ്രവര്‍ത്തനം നടത്തിയ കാന്തപുരം നെരോത്ത് കുന്നുമ്മല്‍ മജീദിനും പി സി രാജനും നാടിന്റെ ആദരം. ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തിയതിനും മൃതദേഹങ്ങള്‍ പുറത്തെത്തിച്ചതിനുമുള്ള അംഗീകാരമായാണ് നാട്ടുകാരുടെ ആദരം.

ദുരന്തമുഖങ്ങളില്‍ നിത്യസാന്നിധ്യമായ മജീദ് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ നിന്ന് എട്ട് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സഹായിച്ചു. വാഹനാപകടങ്ങള്‍, മുങ്ങിമരണം, തീപ്പിടിത്തം, ഉരുള്‍പൊട്ടല്‍, ആത്മഹത്യകള്‍, കിണറ്റില്‍ വീണുള്ള അപകടങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ സംഭവ സ്ഥലങ്ങളിലെല്ലാം കുതിച്ചെത്തുന്ന മജീദ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഈ മേഖലയിലുണ്ട്.
പോലീസും ഫയര്‍ഫോഴ്‌സും പല ദുരന്തമേഖലകളിലും മജീദിന്റെ സേവനം തേടിയിട്ടുണ്ട്.

കരിഞ്ചോലമലയില്‍ എല്ലാ ദിവസവും രക്ഷാപ്രവര്‍ത്തനത്തിന് മജീദിന്റെ സുഹൃത്തും സഹായിയുമായ പി സി രാജനും രംഗത്തുണ്ടായിരുന്നു. കാന്തപുരം സലാമത്ത് നഗര്‍ യൂനിറ്റ് എസ് വൈ എസ് സാന്ത്വനം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ഡോ. അവേലത്ത് അബ്ദുസ്സബൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ, സന്നദ്ധസംഘടനകളെ പ്രതിനിധീകരിച്ച് എ പി ഹുസയിന്‍ മാസ്റ്റര്‍, അജി മാസ്റ്റര്‍, ഫസല്‍ വാരിസ്, ഹംസ പി കെ, നവാസ് മേപ്പാട്ട് സംസാരിച്ചു. അബ്ദുല്‍ ജലീല്‍ അഹ്‌സനി സ്വാഗതവും ശഫീഖ് എ പി നന്ദിയും പറഞ്ഞു.

Latest