Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളം തരംതാഴ്ത്തല്‍: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഫയര്‍ സര്‍വീസ് ഗ്രേഡ് കാറ്റഗറി ഒമ്പതില്‍ നിന്ന് ഏഴാക്കി മാറ്റിയ ധിക്കാരപരമായ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് എസ് വൈ എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

തരംതാഴ്ത്തല്‍ മൂലം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള എല്ലാ സാധ്യതയും കൊട്ടിയടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പദ് ഘടനക്ക് കാര്യമായ സംഭാവന ചെയ്യുന്നതും പൊതുമേഖലയിലുള്ളതുമായ ഈ വിമാനത്താവളത്തെ അനുദിനം ഇല്ലാതാക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. മലബാര്‍ മേഖലയിലുള്ള പ്രവാസികളോടും അവരുടെ കുടുംബാംഗങ്ങളോടും കടുത്ത വിവേചനമാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്. കേരളത്തിന് കൂടുതല്‍ പ്രയോജനകരമായ കരിപ്പൂരിന്റെ വളര്‍ച്ചക്കായി കേരള സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരണമെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരിന്റ പൂര്‍വസ്ഥിതി തിരിച്ചു പിടിക്കാന്‍ വന്‍ ബഹുജന മുന്നേറ്റം സാധ്യമാക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഇതു സംബന്ധമായി വാദീസലാമില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബുബക്കര്‍ പടിക്കല്‍, ടി അലവി പുതുപ്പറമ്പ്, ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍ കരുളായി, സയ്യിദ് സീതിക്കോയ തങ്ങള്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശേരി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, റഹീം മാസ്റ്റര്‍ കരുവള്ളി, എ പി ബശീര്‍ ചെല്ലക്കൊടി സംബന്ധിച്ചു.

Latest