Connect with us

Kerala

പോലീസ് ഡ്രൈവറുടെ കശേരുക്കള്‍ക്ക് പരുക്ക്, എഡിജിപിയുടെ മകളുടെ ഇടി സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചു. ഗവാസ്‌കറുടെ കഴുത്തിന് പിന്നിലുള്ള കശേരുക്കള്‍ ചതഞ്ഞെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. ഇത് പരിഗണിക്കാതെ ഡി.ജി.പിയുടെ മകളുടെ പരാതിയില്‍ ഡ്രൈവറെയും പ്രതിയാക്കിയിരുന്നു. മര്‍ദനമേറ്റെന്ന പരാതിയുമായി ആദ്യം പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഗവാസ്‌കറെ പിന്നീട് വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ നടത്തിയ എം.ആര്‍.ഐ സ്‌കാനിംഗ് അടക്കമുള്ള പരിശോധനയിലാണ് പരുക്ക് സ്ഥിരീകരിച്ചത്.

അതേസമയം, പോലീസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സംസ്ഥന പോലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം അധിക്ഷേപാര്‍ഹവും ആശ്ചര്യകരവുമായ സംഭവമാണിത്. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണം. മേലുദ്യോഗസ്ഥര്‍ എന്നതിനാല്‍ നിയമത്തിന് അതീതരായല്ല നിലകൊള്ളേണ്ടത്. ആരുടെ കുടുംബാംഗങ്ങളായാലും എല്ലാവരും നിയമത്തിന് വിധേയരാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest