Connect with us

National

കര്‍ണാടക മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിലെ മന്ത്രിമാര്‍ ഇന്ന് ഉച്ചക്ക് 2.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 34 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുക. കോണ്‍ഗ്രസില്‍ നിന്ന് 22ഉം ജനതാദള്‍- എസില്‍ നിന്ന് 12ഉം പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ പേര് വിവരം ഇന്ന് പ്രഖ്യാപിക്കും.

മന്ത്രിമാരുടെ വിശദാംശങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചാല്‍ വിമതനീക്കങ്ങള്‍ക്കുള്ള സാധ്യത ഉണ്ടാകുമെന്നതിനാലാണ് സത്യപ്രതിജ്ഞക്ക് മുമ്പ് പേര് വിവരം പുറത്തുവിട്ടാല്‍ മതിയെന്ന തീരുമാനം. ഔദ്യോഗികാവശ്യാര്‍ഥം ഗവര്‍ണര്‍ ഡല്‍ഹിയിലായതിനാലാണ് സത്യപ്രതിജ്ഞ നീണ്ടത്.
ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കേണ്ട വകുപ്പുകള്‍ സംബന്ധിച്ച് നേരത്തെ ധാരണയായിട്ടുണ്ട്. ധനകാര്യവും ഊര്‍ജ വകുപ്പും ജെ ഡി എസിന് വിട്ടുകൊടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര നിഷേധിച്ചു. ഉത്തര കര്‍ണാടകയിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം എസ് ആര്‍ പാട്ടീല്‍ രാജിവെച്ച കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹവുമായി ഇതേക്കുറിച്ച് സംസാരിക്കുമെന്നും പരമേശ്വര പറഞ്ഞു. അതേസമയം, മന്ത്രിമാരെ തീരുമാനിക്കുന്നതിന് മുമ്പ് പദവികള്‍ ലക്ഷ്യമിട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ദിനേഷ് ഗുണ്ടു റാവു, കൃഷ്ണ ഗൗഡ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയിലെ കര്‍ണാടക ഹൗസിലെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ കണ്ട് മന്ത്രിപദവിക്കായി സമ്മര്‍ദം ചെലുത്താനാണ് നീക്കം. രണ്ട് തവണ മന്ത്രിമാരായവരെ മാറ്റി പുതിയ നേതാക്കള്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടത്. ജെ ഡി എസിലും മന്ത്രിസ്ഥാനത്തിനായുള്ള നീക്കങ്ങള്‍ സജീവമാണ്.

Latest