Connect with us

Kerala

ഉറങ്ങുന്നതിനിടെ തലക്ക് കല്ലുകൊണ്ടടിയേറ്റ് തൊഴിലാളി മരിച്ചു

Published

|

Last Updated

തിരൂര്‍: മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്ക് കല്ലുകൊണ്ടടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. തിരൂര്‍ മാര്‍ക്കറ്റിലെ തൊഴിലാളി നിറമരതൂര്‍ കാളാട് പത്തമ്പാട് സ്വദേശി ചുക്കുംപറമ്പില്‍ സൈതലവി (62) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ കിടന്നതായിരുന്നു സൈതലവി. അപ്പോഴാണ് അക്രമമുണ്ടായത്.

സംഭവ ശേഷം സ്ഥലത്ത് ഓടിക്കൂടിയ തൊഴിലാളികള്‍ രക്തം വാര്‍ന്നൊഴുകുന്ന സൈതലവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലക്ക് പിന്നിലെന്നാണ് പോലീസ് സംശയം. ഇയാള്‍ ഓടി രക്ഷപ്പെടുന്ന ദൃശ്യം സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന ഇയാളെ മെഡിക്കല്‍ പരിശോധനക്ക് ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

ഉറങ്ങുന്നതിനിടെ വലിയ കല്ല് തലക്കിട്ടതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. 15 കിലോ തൂക്കം വരുന്ന കല്ല് കൊണ്ടാണ് തലക്കടിച്ചത്. മൂന്ന് പ്രാവശ്യം കല്ല് കൊണ്ട് സൈതലവിയുടെ തലക്കടിച്ചിട്ടുണ്ട്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും മറ്റ് സാഹചര്യ തെളിവുകളും, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് പരിശോധനയില്‍ നിന്നും കസ്റ്റഡിയിലുള്ള വ്യക്തിയിലേക്ക് തന്നെയാണ് സൂചനകളെന്ന് എസ് ഐ പറഞ്ഞു.

ഇയാള്‍ കുറച്ച് ദിവസമായി മാര്‍ക്കറ്റ് പരിസരത്ത് ചുറ്റിക്കറങ്ങിയിരുന്നു. വൈലത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മരിച്ച സെയ്തലവിയുടെ സമീപത്ത് നിന്ന് കണ്ടെടുത്ത വലിയ കരിങ്കല്ലും പരിസരവും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആസ്യയാണ് സൈതലവിയുടെ ഭാര്യ. മക്കള്‍: റഫീഖ്, ഷഫീഖ്, ഹഫ്‌സത്ത്. മരുമകന്‍: അഷ്‌റഫ്.

Latest