Connect with us

Kerala

കിട്ടിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് അയച്ചുകൊടുക്കുക മാത്രമേ ചെയ്തുള്ളൂ: കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധുവാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒന്നാംവര്‍ഷം എംബിബിഎസ് പരീക്ഷക്കിരിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്നെ സന്ദര്‍ശിച്ച് അപേക്ഷ നല്‍കിയപ്പോള്‍ ആ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുക്കുകയാണ് ഉണ്ടായതെന്ന് കുമ്മനം പറഞ്ഞു.

എനിക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു എന്നതു കൊണ്ട് അതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിക്കും പിന്നീടുണ്ടാകുന്ന വഴിവിട്ട നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുന്നു എന്ന് അര്‍ത്ഥമില്ല. കുട്ടികളുടെ താത്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് മുതലാളിയുടെ താത്പര്യം സംരക്ഷിക്കണമെന്നാണെന്ന് വ്യാഖ്യാനിക്കുന്നത് കൗതുകമാണ്. ഒ രാജഗോപാല്‍ എംഎല്‍എയുടെ അസാനിധ്യത്തിലാണ് നിയമസഭയില്‍ സര്‍ക്കാര്‍ പുതിയ ബില്‍ പാസാക്കിയത്. ബില്‍ പാസാക്കാന്‍ ബിജെപി, സര്‍ക്കാരിനെ പിന്തുണച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദിവസവും വിവിധ ആള്‍ക്കാരില്‍ നിന്ന് നിരവധി അപേക്ഷകളും പരാതികളുമാണ് കിട്ടുന്നത്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ പരിഹാരം കാണാന്‍ ശ്രമിക്കാറുണ്ട്. അല്ലാത്ത വിഷയങ്ങള്‍ ബന്ധപ്പെട്ട കക്ഷികളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് പതിവ്. ഇതാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിഷയത്തിലും സംഭവിച്ചത്.
മോഡല്‍ പരീക്ഷ എഴുതിയിട്ടും ഒന്നാംവര്‍ഷം എംബിബിഎസ് പരീക്ഷക്കിരിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്നെ സന്ദര്‍ശിച്ച് അപേക്ഷ നല്‍കിയിരുന്നു. ആ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുക്കുകയാണ് ഉണ്ടായത്.

എനിക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു എന്നതു കൊണ്ട് അതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിക്കും പിന്നീടുണ്ടാകുന്ന വഴിവിട്ട നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുന്നു എന്ന് അര്‍ത്ഥമില്ല. കുട്ടികളുടെ താത്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് മുതലാളിയുടെ താത്പര്യം സംരക്ഷിക്കണമെന്നാണെന്ന് വ്യാഖ്യാനിക്കുന്നത് കൗതുകമാണ്. മുതലാളിമാരില്‍ നിന്ന് കോടികള്‍ വസൂലാക്കിയവര്‍ക്ക് അത് ആവശ്യമായിരിക്കും. എന്നാല്‍ അതില്‍ മാധ്യമങ്ങള്‍ വീണു പോകരുത്. അഞ്ചരക്കണ്ടി, കരുണ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി കിട്ടിയതില്‍ അഴിമതി ഉണ്ടെന്ന കാര്യം ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ്. അതില്‍ നിന്ന് ഒരിഞ്ച് പോലും ആരും പിറകോട്ട് പോയിട്ടുമില്ല. മാത്രവുമല്ല അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് തന്നെ ബിജെപി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് രേഖകള്‍ പുറത്തു വിട്ടിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്ന വാദം അടിസ്ഥാനരഹിതവുമാണ്. ഇക്കാര്യത്തില്‍ ബിജെപിയുടേയോ എന്റേയോ നിലപാട് പുതിയതുമല്ല, മലക്കം മറിച്ചിലുമല്ല. വിദ്യാര്‍ത്ഥികളുടെ ഭാവി തകരാറിലാകാതിരിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ നിയമ നിര്‍മ്മാണത്തിലൂടെ കോളേജിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം അഴിമതിക്ക് കുട പിടിക്കാനാണ്. കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിന്റെ അഴിമതി മറയ്ക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ന് ബില്‍ അവതരിപ്പിച്ചത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിന്റെ വഴിവിട്ട നീക്കം പുറത്തു വരാതിരിക്കാനാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചത്.

ഒ രാജഗോപാല്‍ എംഎല്‍എയുടെ അസാനിധ്യത്തിലാണ് നിയമസഭയില്‍ സര്‍ക്കാര്‍ പുതിയ ബില്‍ പാസാക്കിയത്. ബില്‍ പാസാക്കാന്‍ ബിജെപി, സര്‍ക്കാരിനെ പിന്തുണച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അക്കാര്യം ഒ രാജഗോപാല്‍ തന്നെ വിശദീകരിച്ചിട്ടുമുണ്ട്. അതുകൊണ്ട് മറിച്ചുള്ള പ്രചരണത്തില്‍ നിന്ന് എല്ലാവരും പിന്‍മാറണം. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് ഉണ്ടായിരിക്കുന്നത്. കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ അനുമതി നല്‍കിയത് തന്നെ വഴിവിട്ടാണ്. ഇക്കാര്യങ്ങളെല്ലാം പുന:പരിശോധിക്കേണ്ടതാണ്.
സ്വാശ്രയ വിദ്യാഭ്യാസ ലോബിക്ക് മുന്നില്‍ ഇടത്‌വലത് മുന്നണികള്‍ കീഴടങ്ങിയതിന്റെ പരിണിത ഫലമാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് അടിസ്ഥാനം. അത് മറച്ചു വെച്ച് ബിജെപിയെക്കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

Latest