Connect with us

National

കണ്ണൂര്‍, കരുണ മെഡി. കോളജ് പ്രവേശനം: ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാറിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതി മുന്നറിയിപ്പ്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ റിട്ട് ഹരജി പരിഗണിച്ചാണ് ഇടപെടല്‍.

വിദ്യാര്‍ഥികളുടെ പേരില്‍ നിയമ ലംഘനം നടത്തുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. കോടതി വിധി മറികടക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാറുകള്‍ ഇങ്ങനെ നിയമ നിര്‍മാണം നടത്തിയാല്‍ മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് പോലുള്ള കേസുകളുടെ അവസ്ഥ എന്താകുമെന്ന് കോടതി ചോദിച്ചു. സാധാരണ ഓര്‍ഡിനന്‍സുകള്‍ കോടതി സ്റ്റേ ചെയ്യാറില്ല. എന്നാല്‍, ഈ കേസില്‍ ചെയ്യേണ്ടിവരുമെന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാറിന്റെ വാദം കൂടി കേട്ട ശേഷം വിഷയത്തില്‍ തീരുമാനമെടുക്കും.

2016-17 അധ്യയന വര്‍ഷം അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളുടെയും കരുണ മെഡിക്കല്‍ കോളജിലെ 30 വിദ്യാര്‍ഥികളുടെയും പ്രവേശനം ചട്ടവിരുദ്ധമാണെന്ന പ്രവേശന മേല്‍നോട്ട സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും അമിതാവ റോയിയും അടങ്ങിയ ബഞ്ച് കഴിഞ്ഞ വര്‍ഷം ഈ കോളജുകളിലെ പ്രവേശനം റദ്ദാക്കിയത്.
വിഷയത്തില്‍ വിവിധ ഘട്ടങ്ങളിലായി വിദ്യാര്‍ഥികളും മാനേജ്‌മെന്റും സുപ്രീം കോടതിയെ സമീപിച്ചിട്ടും ഹരജികള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഓര്‍ഡിനന്‍സ് മാനുഷിക പരിഗണനയിലെന്ന് മന്ത്രി

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിന് മാനുഷിക പരിഗണന വെച്ചാണ് ഭരണപ്രതിപക്ഷ ഭേദമന്യേ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 50ഃ50 അനുപാതമായിരുന്നു കാലങ്ങളായി സ്വാശ്രയ കോളജ് പ്രവേശന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും മാനേജ്‌മെന്റുകളും നിലനിര്‍ത്തിപ്പോന്ന കരാര്‍. കഴിഞ്ഞ തവണ 20 കോളജുകള്‍ ഈ കരാറില്‍ ഒപ്പുവച്ചിട്ടും കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ തയ്യാറായില്ല. തുടര്‍ന്ന് ഈ കോളജുകള്‍ സ്വന്തം നിലക്ക് പ്രവേശനം നടത്തി വിദ്യാര്‍ഥികളെ ചതിക്കുകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

Latest