Connect with us

Kerala

ഇതൊക്കെ വലിയ ആഡംബരമോ ധൂര്‍ത്തോ അല്ല; ഇന്നോവ പോരാ, ബെന്‍സോ ഔഡിയോ വാങ്ങണം: ജയശങ്കര്‍

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളം കുത്തനെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. കൈക്കൂലി വാങ്ങാത്തതിനാല്‍ മന്ത്രിമാര്‍ക്ക് സര്‍ക്കാറില്‍ നിന്നു കിട്ടുന്ന 52,000രൂപ കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ലെന്നും അതുകൊണ്ട് ശമ്പളം 90,300 ആയി നിജപ്പെടുത്തിയതാണെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യുഡിഎഫ് മന്ത്രിമാര്‍ ഉപയോഗിച്ച പഴഞ്ചന്‍ കാറുകള്‍ നമ്മുടെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്. അതുകൊണ്ട് ഒന്നിന് 26 ലക്ഷം രൂപ മാത്രം വരുന്ന ഇന്നോവ ക്രിസ്റ്റ 25എണ്ണം ഒന്നിച്ചു വാങ്ങി. ഇതൊക്കെ വലിയ ആഡംബരമോ ധൂര്‍ത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോള്‍ ഇന്നോവ തീരെ പോരാ, ബെന്‍സോ ഓഡിയോ വാങ്ങാമായിരുന്നുവെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

മുണ്ടു മുറുക്കി ഉടുക്കണം.
കാശില്ല, ഖജനാവ് കാലിയാണ്.

യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എല്‍ഡിഎഫ് മന്ത്രിമാര്‍. അവര്‍ കൈക്കൂലി വാങ്ങുന്നില്ല. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന 52,000രൂപ കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് ശമ്പളം കൂട്ടണം 90,300 ആയി നിജപ്പെടുത്താം.

മന്ത്രിമാരേക്കാള്‍ കഷ്ടമാണ് എമ്മല്ലെമാരുടെ കാര്യം. അവര്‍ക്ക് വെറും 39,000രൂപയേ കിട്ടുന്നുളളൂ. അത് 62,000 രൂപയാക്കി പരിഷ്‌കരിക്കണം.

യുഡിഎഫ് മന്ത്രിമാര്‍ ഉപയോഗിച്ച പഴഞ്ചന്‍ കാറുകള്‍ നമ്മുടെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്. അതുകൊണ്ട് കാറും മാറ്റി. പുത്തന്‍ ഇന്നോവ ക്രിസ്റ്റ 25എണ്ണം ഒന്നിച്ചു വാങ്ങി. വലിയ വിലയൊന്നുമില്ല ഒന്നിന് 26ലക്ഷം മാത്രം.

ഇതൊക്കെ വലിയ ആഡംബരമോ ധൂര്‍ത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോള്‍ ഇന്നോവ തീരെ പോരാ, ബെന്‍സോ ഓഡിയോ വാങ്ങാമായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ സിന്ദാബാദ്!
മിതവ്യയശീലം സിന്ദാബാദ്!!

 

Latest