Connect with us

Kerala

ഇന്നത്തെ കോണ്‍ഗ്രസ് നാളെ ബിജെപിയാകാന്‍ കാരണം മൃദുഹിന്ദുത്വ സമീപനം: എം വി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: അധികാരമേറ്റെടുക്കും മുമ്പ് ത്രിപുരയിലാകെ കലാപത്തിന് തുടക്കംകുറിച്ച സംഘപരിവാര്‍, മതനിരപേക്ഷതയ്ക്ക് മാത്രമല്ല ജനാധിപത്യത്തിനും ഭീഷണിയുയര്‍ത്തുകയാണെന്ന് സിപിഎം നേതാവും മുഖ്യമന്ത്രുയെട പേഴ്‌സണല്‍ സെക്രട്ടറിയുമായ എംവി ജയരാജന്‍. ഭാവിയില്‍ എല്ലാവര്‍ക്കുനേരെയും ഇക്കൂട്ടരുടെ ജനാധിപത്യകശാപ്പുണ്ടാകുമെന്നും ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന ഇക്കൂട്ടരെ നിലക്ക് നിര്‍ത്താന്‍ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളായ ജനങ്ങളാകെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ത്രിപുരയില്‍ ബിജെപിയുടെ വിജയം കോണ്‍ഗ്രസ്സുകാരുടെയും വിഘടനവാദികളുടെയും വോട്ടുകൊണ്ടാണെന്നാണ് പൊതുവായ വിലയിരുത്തല്‍. കോണ്‍ഗ്രസ്സില്‍ അലിഞ്ഞുചേര്‍ന്നതാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയം. കോടികള്‍ ഒഴുക്കിയാണ് കോണ്‍ഗ്രസ്സുകാരെ ബി.ജെ.പി പര്‍ച്ചേസ് ചെയ്തതെന്നതും പുറത്തുവന്ന കാര്യമാണ്. കമ്മ്യൂണിസ്റ്റുകാരോട് വിരോധവും ബിജെപിയോട് ആഭിമുഖ്യവും കോണ്‍ഗ്രസ്സുകാരിലുണ്ടാവുന്നതിന് മറ്റൊരുകാരണം കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന മൃദുഹിന്ദുത്വ സമീപനമാണ്. മൃദുഹിന്ദുത്വനിലപാടുകാര്‍ സംഘപരിവാറിന്റെ ഇരട്ടകളാണ്. അതുകൊണ്ടുതന്നെയാണ് ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറുന്നത്. ഈ ഒഴുക്ക് തടയണമെങ്കില്‍ ഉറച്ച വര്‍ഗീയവിരുദ്ധ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ജയരാജന്റേ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം….

ബംഗാളിലേതുപോലെ
തൃപുരയിലും കമ്മ്യൂണിസ്റ്റ് വേട്ട
=========================
അധികാരമേറ്റെടുക്കും മുമ്പ് ത്രിപുരയിലാകെ കലാപത്തിന് തുടക്കംകുറിച്ച സംഘപരിവാര്‍, മതനിരപേക്ഷതയ്ക്ക് മാത്രമല്ല ജനാധിപത്യത്തിനും ഭീഷണിയുയര്‍ത്തുകയാണ്. സംഘപരിവാറിന്റെ പൂര്‍വ്വകാല ചരിത്രവും ഗതകാലത്ത് സ്വീകരിക്കുന്ന നടപടികളും തിരിച്ചറിയുന്ന ഏതൊരാളും ത്രിപുരയില്‍ തുടക്കം കുറിച്ച ഗുണ്ടായിസത്തില്‍ ആശ്ചര്യപ്പെടില്ല. സിപിഐ(എം) ഓഫീസുകളും സിപിഐ(എം) പ്രവര്‍ത്തകരുടെ വീടുകളുമാണ് നിയമസഭയില്‍ ഭൂരിപക്ഷം നേടിയ ഒരു കക്ഷിയുടെ അണികളുടെ നേതൃത്വത്തില്‍ ത്രിപുരയില്‍ ആരംഭിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരെയാണ് അക്രമമെന്നതുകൊണ്ട് ആഹ്ലാദിക്കുന്ന ചിലരുണ്ടാകാം. എന്നാല്‍ മാര്‍ട്ടിന്‍ നീമോയ്ള്ളര്‍ എഴുതിയതുപോലെ,

“ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റായിരുന്നില്ല;

പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളിയായിരുന്നില്ല;

പിന്നീട് അവര്‍ ജൂതരെ തേടി വന്നു.
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല;

ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നില്ല.”

ഭാവിയില്‍ എല്ലാവര്‍ക്കുനേരെയും ഇക്കൂട്ടരുടെ ജനാധിപത്യകശാപ്പുണ്ടാകും. ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന ഇക്കൂട്ടരെ നിലക്ക് നിര്‍ത്താന്‍ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളായ ജനങ്ങളാകെ ഒറ്റക്കെട്ടായി അണിനിരക്കണം.

ത്രിപുരയില്‍ ബിജെപിയുടെ വിജയം കോണ്‍ഗ്രസ്സുകാരുടെയും വിഘടനവാദികളുടെയും വോട്ടുകൊണ്ടാണെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ യോജിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം കോണ്‍ഗ്രസ്സുകാരുടെ വോട്ട് ബിജെപിക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതുപോലെ എന്തുകൊണ്ട് ഇടതുപക്ഷത്തിന് കഴിയുന്നില്ല എന്നാണ്. കോണ്‍ഗ്രസ്സില്‍ അലിഞ്ഞുചേര്‍ന്നതാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയം.സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസ്സുകാരുടെ കണ്ണിലെ കരടായിരുന്നു. മാത്രമല്ല, കോടികള്‍ ഒഴുക്കിയാണ് കോണ്‍ഗ്രസ്സുകാരെ ബി.ജെ.പി പര്‍ച്ചേസ് ചെയ്തതെന്നതും പുറത്തുവന്ന കാര്യമാണ്. സി.പി.ഐ.എമ്മിന് ഇത്തരത്തിലൊഴുക്കാന്‍ കോടികളുമില്ല, പണാധിപത്യത്തില്‍ വിശ്വസിക്കുന്നുമില്ല. കമ്മ്യൂണിസ്റ്റുകാരോട് വിരോധവും ബിജെപിയോട് ആഭിമുഖ്യവും കോണ്‍ഗ്രസ്സുകാരിലുണ്ടാവുന്നതിന് മറ്റൊരുകാരണം കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന മൃദുഹിന്ദുത്വ സമീപനമാണ്. തീവ്രഹിന്ദുത്വവാദികള്‍ക്ക് തീവ്രവര്‍ഗീയവിരുദ്ധനിലപാടുകാരോട് ശക്തമായ എതിര്‍പ്പ് സ്വാഭാവികം. മൃദുഹിന്ദുത്വനിലപാടുകാര്‍ സംഘപരിവാറിന്റെ ഇരട്ടകളാണ്. അതുകൊണ്ടുതന്നെയാണ് ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറുന്നത്. ഈ ഒഴുക്ക് തടയണമെങ്കില്‍ ഉറച്ച വര്‍ഗീയവിരുദ്ധ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കണം.

 

Latest