Connect with us

National

മിനിമം ചാര്‍ജ് 7 രൂപ ; തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ ചാര്‍ജ് വര്‍ധിപ്പിച്ചു. 20 മുതല്‍ 54 ശതമാനം വരെയാണ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. പുതിയ നിരക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു. വെള്ളിയാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശെന്തില്‍ ബാലാജി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതായ വിവരം പുറത്ത് വിട്ടത്. മിനിമം ചാര്‍ജ് നാല് രൂപ ഉണ്ടായിരുന്നത് ഏഴ് രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഗൂഡല്ലൂര്‍-ഊട്ടി സാധാരണ ബസ് ചാര്‍ജ് 26 രൂപ ഉണ്ടായിരുന്നത് 41 ആയാണ് വര്‍ധിപ്പിച്ചത്. ഇതേ സ്ഥാനത്ത് എക്‌സ്പ്രസ് ബസ് ചാര്‍ജ് 35 രൂപ ഉണ്ടായിരുന്നത് 55 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പാട്ടവയല്‍-ഗൂഡല്ലൂര്‍ ബസ് ചാര്‍ജ് 14 രൂപയില്‍ നിന്ന് 21 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ ബസ് ചാര്‍ജ് 12 രൂപയില്‍ നിന്ന് 18 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍-പെരിയശോല ബസ് ചാര്‍ജ് 14 രൂപയില്‍ നിന്ന് 22 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍-ചേരമ്പാടി ബസ് ചാര്‍ജ് 18 രൂപയില്‍ നിന്ന് 30 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍-ആറാട്ടുപാറ ബസ് ചാര്‍ജ് 8 രൂപയില്‍ നിന്ന് 13 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍-ദേവര്‍ഷോല ബസ് ചാര്‍ജ് ആറ് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് വര്‍ധപ്പിച്ചിരിക്കുന്നത്.

2011 നവംബര്‍ 18നാണ് അവസാനമായി തമിഴ്‌നാട് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നത്. കേരളം, കര്‍ണാടക, ആന്ധ തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലെ ബസ് ചാര്‍ജിനെക്കാള്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ ചാര്‍ജ് കുറവാണ്. ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴകത്തില്‍ ചാര്‍ജ് വളരെ കുറവാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഒറ്റയടിക്ക് കൂടുതല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇടക്കിടെ കുറഞ്ഞ നിരക്കാണ് വര്‍ധിപ്പിക്കാറുള്ളത്. ബസ് ചാര്‍ജ് വര്‍ധനവിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ബസ് ചാര്‍ഡ് വര്‍ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

 

 

 

 

Latest